സെലക്ടര്‍മാരുടെ നിയമനത്തിലും കോഹ്‌ലിയുടെ സ്വാധീനം; സുനില്‍ ജോഷിയെ കോഹ്‌ലി തുണച്ച വഴി ഇങ്ങനെ  

'കോഹ് ലിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം'
സെലക്ടര്‍മാരുടെ നിയമനത്തിലും കോഹ്‌ലിയുടെ സ്വാധീനം; സുനില്‍ ജോഷിയെ കോഹ്‌ലി തുണച്ച വഴി ഇങ്ങനെ  

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ നിര്‍ണായക സ്വാധീനമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കുള്ളത്. സെലക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിലും ആ പതിവ് തെറ്റിയില്ല. കോഹ് ലിയുമായി സഹകരിച്ച് മുന്‍പോട്ട് പോവുന്നത് സംബന്ധിച്ച ചോദ്യങ്ങളില്‍ നല്‍കിയ ഉത്തരമാണ് സുനില്‍ ജോഷിക്ക് അഭിമുഖത്തില്‍ തുണയായത്. 

കോഹ് ലിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറെ പ്രഖ്യാപിച്ചതിന് പിന്നാലെ ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി അംഗമായ മദന്‍ ലാല്‍ പറഞ്ഞു. കോഹ് ലിയുമായി ഇണങ്ങി എങ്ങനെ മുന്‍പോട്ട് പോവും എന്ന ചോദ്യത്തിന് അഭിമുഖത്തില്‍ സുനില്‍ ജോഷിയും, ഹര്‍വിന്ദര്‍ സിങ്ങുമാണ് നല്ല ഉത്തരങ്ങള്‍ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. 

കോഹ് ലിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സെലക്ഷന്‍ കമ്മറ്റി എന്ന ചിന്തയാണ് ഞങ്ങള്‍ക്ക് മുന്‍പിലുണ്ടായത്. മികച്ച പ്രകടനം നടത്തുന്ന താരമാണ് നമ്മുടെ നായകന്‍. നായകനോട് വ്യക്തമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്ന വ്യക്തി വേണമെന്ന് ഞങ്ങള്‍ക്ക് അറിയാം. കാരണം, നായകനാണ് ടീമിനെ നയിക്കേണ്ടത്, മദന്‍ ലാല്‍ പറഞ്ഞു. 

സ്ഥാനമൊഴിയുന്ന എംഎസ്‌കെ പ്രസാദിന് പകരമാണ് സുനില്‍ജോഷിയുടെ നിയമനം. സുനില്‍ ജോഷിക്കു പുറമെ മുന്‍ താരം ഹര്‍വീന്ദര്‍ സിങ്ങിനെയും അഞ്ചംഗ സിലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സ്ഥാനമൊഴിഞ്ഞ ഗഗന്‍ ഖോഡയ്ക്ക് പകരമാണ് ഹര്‍വീന്ദറിനെ നിയമിച്ചത്. മധ്യമേഖല പ്രതിനിധിയാണ് ഹര്‍വീന്ദര്‍. കര്‍ണാടകയില്‍നിന്നുള്ള മുന്‍ ഇന്ത്യന്‍ താരമാണ് സുനില്‍ ജോഷി. 

മുന്‍ ഇന്ത്യന്‍ താരങ്ങളായ മദന്‍ ലാല്‍, ആര്‍.പി. സിങ്, സുലക്ഷണ നായിക് എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതിയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനെയും അംഗത്തെയും തിരഞ്ഞെടുത്തത്. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച അഞ്ചു പേര്‍ക്കായി ഇവര്‍ മുംബൈയില്‍ അഭിമുഖം സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുകയാകും സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ ആദ്യ ദൗത്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com