മുംബൈ: മുഹമ്മദ് കൈഫും യുവരാജ് സിങും ചടുലമായ ഫീല്‍ഡിങ്ങും അവിശ്വസനീയമായ ക്യാച്ചുകളും കൊണ്ട് മൈതാനത്ത് നിറഞ്ഞു നിന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യൻ ടീമിൽ. കവറിലും പോയിന്റിലുമായി കൈഫും യുവരാജുമുണ്ടെങ്കില്‍ പിന്നെ അവിടേക്ക് ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്ന് മടിക്കുമായിരുന്നു. ഇരുവരുടേയും ഫീൽഡിലെ സാന്നിധ്യം കൊണ്ട് ഇന്ത്യ നിരവധി തവണ എതിർ ടീമിന്റെ റണ്ണൊഴുക്ക് തടഞ്ഞിരുന്നു.
പ്രായം 39ല്‍ എത്തിയെങ്കിലും പഴയ ആ ഫീല്‍ഡിങ് മികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇപ്പോൾ കൈഫ്. റോഡ് സേഫ്റ്റി വേള്‍സ് സീരീസ് ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്‍ഡ്‌സും ശ്രീലങ്ക ലെജന്‍ഡ്‌സും തമ്മില്‍ മുംബൈയില്‍ നടന്ന മത്സരത്തിലാണ് കൈഫ് വീണ്ടും തന്റെ ഫീല്‍ഡിങ് മികവ് പുറത്തെടുത്തത്.
ശ്രീലങ്കന്‍ ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷനെയും ചമര കപുഗദെരയുമാണ് കൈഫ് ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതില്‍ കപുഗദെരയെ പുറത്താക്കാന്‍ കൈഫെടുത്ത ഡൈവിങ് ക്യാച്ച് സ്റ്റേഡിയത്തെ അമ്പരപ്പിക്കുന്നതായിരുന്നു. ഈ ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്.
ഫീല്‍ഡിങ്ങില്‍ മാത്രമല്ല കൈഫ് ബാറ്റിങ്ങിലും തിളങ്ങി. 45 പന്തില്‍ 46 റണ്‍സ് നേടിയ കൈഫിന്റെയും 31 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമുള്‍പ്പെടെ 57 റണ്‍സെടുത്ത ഇര്‍ഫാന്‍ പഠാന്റെയും മികവില്‍ ലങ്ക ഉയര്‍ത്തിയ 139 റണ്‍സ് വിജയ ലക്ഷ്യം 18.4 ഓവറില്‍ എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ