നിർദേശങ്ങൾ തെറ്റിച്ചു, ക്വാറന്റൈൻ ദിനങ്ങളിൽ സുഹൃത്തുക്കളുമായി ഫൂട്ട് വോളി; നെയ്മർക്ക് കടുത്ത വിമർശനം
സോഷ്യൽ ഡിസ്റ്റൻസിങ് നിർദേശങ്ങൾ പാലിക്കാതെ സുഹൃത്തുക്കളുമായി ഫൂട്ട് വോളി കളിച്ച പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് വിമർശനം. കൊറോണ വൈറസ് വ്യാപനത്തിനിടെ റിയോ ഡി ജനീറോയ്ക്കടുത്തെ തന്റെ വീടിനോട് ചേർന്നായിരുന്നു കളി. ഇതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് വിമർശനങ്ങൾ തുടങ്ങിയത്.
പാരീസിൽ നിന്ന് ബ്രസീലിലേക്ക് യാത്രചെയ്ത നെയ്മറും കൂട്ടരും ക്വാറന്റൈനിൽ കഴിയുകയാണെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞത്. എല്ലാവരും അവരുടെ വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് 14 ദിവസം ക്വാറന്റൈനിൽ ചിലവിടേണ്ടതിനാൽ നെയ്മർ തന്റെ വീടിൽ സുഹൃത്തുക്കളെയും താമസിപ്പിക്കുകയായിരുന്നു എന്നാണ് വിശദീകരണം. ക്വാറന്റൈൻ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും സംഘം പൂർണ്ണമായും ഐസൊലേഷനിലാണെന്നും അറിയിച്ചു.
യൂറോപ്പിലെ എല്ലാ ഫുട്ബോൾ മത്സരങ്ങളും കൊറോണയെത്തുടർന്ന് മാറ്റിവച്ചതിനാൽ കഴിഞ്ഞ മാസം സ്വദേശത്തേക്ക് മടങ്ങാൻ നേയ്മറിന് അനുവാദം ലഭിച്ചിരുന്നു. ബ്രസിലിൽ കൊറോണ വ്യാപനത്തിനെതിരെ ലോക്ക്ഡൗൺ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും റിയോ ഡി ജനീറോ സർക്കാർ സാമൂഹിക അകലം നിർദേശിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ