ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്ലിയും മുൻ നായകൻ മഹേന്ദ്രസിങ് ധോനിയും അടക്കം നിരവധിപ്പേർ യുവരാജ് സിങ്ങിനെ ചതിച്ചിട്ടുണ്ടെന്ന് ആരോപിച്ച് പിതാവ് യോഗരാജ് സിങ്. സൗരവ് ഗാംഗുലിയിൽ നിന്ന് ലഭിച്ചതുപോലൊരു പിന്തുണ മറ്റ് രണ്ട് നായകന്മാരിൽ നിന്നും ഉണ്ടായിരുന്നില്ലെന്ന യുവരാജിന്റെ തുറന്നുപറച്ചിലിന് പിന്നാലെയാണ് മുൻ ഇന്ത്യൻ താരം കൂടിയായ യോഗരാജിന്റെ വെളിപ്പെടുത്തലുകൾ.
"ഈ രണ്ടുപേർക്കും (ധോനി, കോഹ്ലി) ഒപ്പം സിലക്ടർമാർ പോലും യുവരാജിനെ വഞ്ചിച്ചെന്ന് ഞാൻ പറയും. അടുത്തിടെ ഞാൻ രവിയെ (ശാസ്ത്രി) കണ്ടിരുന്നു. ഒരു ഫോട്ടോയെടുക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. എല്ലാ പ്രമുഖ താരങ്ങൾക്കും അവരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ നല്ലൊരു യാത്രയയപ്പ് നൽകാനുള്ള ചുമതല ഇന്ത്യൻ ടീമിനുണ്ടെന്ന് ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു", യോഗരാജ് പറഞ്ഞു.
ധോനിയും കോഹ്ലിയും രോഹിത് ശർമയുമൊക്കെ വിരമിക്കുമ്പോൾ നല്ലൊരു യാത്രയയപ്പ് നൽകണമെന്ന് താൻ ആവശ്യപ്പെട്ടെന്നും ഇന്ത്യൻ ക്രിക്കറ്റിനായി വളരെയധികം സംഭാവനകൾ നൽകിയവരാണ് അവരെന്നും യോഗരാജ് പറഞ്ഞു. യുവരാജിനെ ഒട്ടേറെപ്പേർ പിന്നിൽനിന്ന് കുത്തിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
സിലക്ഷൻ കമ്മിറ്റി അംഗം ശരൺദീപ് സിങ്ങിനെതിരെയും യോഗരാജ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ശരൺദീപ് സിങ് എല്ലാ സിലക്ഷൻ കമ്മിറ്റി യോഗങ്ങളിലും യുവരാജിനെ ഒഴിവാക്കണമെന്ന് വാദിച്ചിരുന്ന വ്യക്തിയാണെന്ന് പറഞ്ഞ അദ്ദേഹം ക്രിക്കറ്റിന്റെ എബിസിഡി അറിയാത്ത ഇത്തരക്കാരെയാണോ സിലക്ടറാക്കുന്നത് എന്ന് ചോദിച്ചു. 2011ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ സുരേഷ് റെയ്ന ഉള്ളതിനാൽ യുവരാജിന്റെ ആവശ്യമില്ലെന്ന് സിലക്ടർമാരിൽ ഒരാൾ പറഞ്ഞതായും യോഗരാജ് വെളിപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ