കശ്മീര്‍ വിഷയത്തില്‍ പ്രതികരണം നടത്തിയ ഷാഹിദ് അഫ്രീദിക്കെതിരെ രൂക്ഷ വിമർശനവുമായി യുവരാജ് സിങ്ങും രംഗത്തെത്തി. മുൻ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീർ, ഹർഭജൻ സിങ് എന്നിവർക്കു പിന്നാലെയാണ് ഈ വിഷയത്തിൽ യുവരാജും പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കുമെതിരെ അഫ്രീദി ഉന്നയിച്ച ആരോപണങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് യുവരാജ് വ്യക്തമാക്കി. കശ്മീരികളുടെ യാതന മനസിലാക്കാന്‍ മത വിശ്വാസം വേണ്ടെന്ന് പറഞ്ഞായിരുന്നു അഫ്രീദി കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തിയത്. ശരിയായ ഇടത്തില്‍ ശരിയായ ഹൃദയമുണ്ടായാല്‍ മതിയെന്നായിരുന്നു അഫ്രീദിയുടെ വാക്കുകള്‍. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്’ – അഫ്രീദി പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അഫ്രീദിയുടെ പരാമർശങ്ങൾ ശരിക്കും നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. നിങ്ങളുടെ അഭ്യർഥന പ്രകാരം സഹായിക്കാൻ അന്ന് ആഹ്വാനം ചെയ്തത് മനുഷ്യത്വത്തിന്റെ പേരിലാണ്. പക്ഷേ, ഇനിയൊരിക്കലും അതുണ്ടാകില്ല’ – യുവരാജ് ട്വിറ്ററിൽ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അഫ്രീദിയെയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനെയും സഹായിച്ച താരമാണ് യുവരാജ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ