മുംബൈ: ബൂട്ടഴിക്കുന്നതിന് മുന്‍പ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുകയെന്നതാണ് തന്റെ സ്വപ്‌നമെന്ന് ഇന്ത്യന്‍ പ്രതിരോധ നിര താരം സന്ദേശ് ജിങ്കന്‍. കളിക്കുന്ന കാലത്ത് അത് സാധ്യമായില്ല എങ്കില്‍ പരിശീലകനായിട്ടെങ്കിലും ഇന്ത്യയെ ആ നേട്ടത്തിലെക്ക് എത്തിക്കണമെന്ന ആഗ്രഹമുണ്ടെന്ന് ജിങ്കാന്‍ പറഞ്ഞു.
ഫിഫ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ജിങ്കാന്‍ന്റെ വാക്കുകള്‍. ഏഷ്യാ കപ്പിന് യോഗ്യത നേടിയതെല്ലാം ലോകകപ്പ് യോഗ്യതയിലേക്ക് എത്തുന്നതിനുള്ള ചവിട്ടു പടിയാണ്. ഏഷ്യാ കപ്പിലേയും ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെതിരെയും കളിച്ച വിധം വ്യക്തമാക്കും എത്രമാത്രം ഇന്ത്യന്‍ ടീം മെച്ചപ്പെട്ടുവെന്ന്, ജിങ്കാന്‍ പറയുന്നു.
തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ഗോള്‍ വഴങ്ങാതെ നമ്മള്‍ കളിച്ചു. 13 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്‍പോട്ട് പോയി. ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അവസാന നിമിഷം വിജയ ഗോള്‍ നേടാനാവുമെന്നും അതിലൂടെ എത്രമാത്രം നമ്മള്‍ വളര്‍ന്നുവെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാന്‍ കഴിയുമെന്നും പ്രതീക്ഷിച്ചിരുന്നു..
2010ല്‍ ഇന്ത്യന്‍ ടീമിന്റെ ദേശീയ ക്യാംപില്‍ നിന്ന് ജിങ്കാന്‍ പുറത്തായിരുന്നു. ഇനി ദേശീയ ടീമില്‍ എത്തുന്നത് വരെ ദേശീയ ഗാനം ആലപിക്കില്ലെന്ന് ഞാന്‍ പ്രതിജ്ഞ എടുത്തിരുന്നതായി ജിങ്കന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം ഞാന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി.
2015 മാര്‍ച്ച് 12ന് ദേശീയ ടീമില്‍ അരങ്ങേറി. അന്ന് ഞാന്‍ വീണ്ടും ദേശീയ ഗാനം ആലപിച്ചു. അത്രയും ഉച്ചത്തില്‍ മുന്‍പൊരിക്കലും ഞാന്‍ ദേശീയ ഗാനം ആലപിച്ചിട്ടില്ല. ആ തിയതി ഞാനെന്റെ കയ്യില്‍ പച്ചകുത്തിയിട്ടുണ്ട്, സന്ദേശ് ജിങ്കാന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ