ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകൻ രോഹിത് ശര്‍മ്മയെ ബിസിസിഐ നാമനിര്‍ദ്ദേശം ചെയ്തു. ഇഷാന്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ദീപ്തി ശര്‍മ്മ എന്നിവരെ അര്‍ജുന പുരസ്‌കാരത്തിനും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. 2016 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവ് അടിസ്ഥാനമാക്കിയാണ് കേന്ദ്ര കായിക മന്ത്രാലയം പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചത്.
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യൻ ഓപ്പണറായ രോഹിത് ശര്‍മ്മ ഇപ്പോൾ. ഒരു ഏകദിന ലോകകപ്പില്‍ 5 സെഞ്ച്വറികള്‍ നേടുന്ന താരമായി മാറിയ രോഹിത് 2019ലെ ഐസിസിയുടെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്വന്റി20യില്‍ നാല് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായും രോഹിത് മാറിയിരുന്നു. ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ മത്സരത്തില്‍ തന്നെ രണ്ട് സെഞ്ച്വറികളും അദ്ദേഹം കരസ്ഥമാക്കി.
ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വേഗമേറിയ സെഞ്ച്വറി കുറിച്ച താരമാണ് ശിഖര്‍ ധവാന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് തവണ ഗോള്‍ഡന്‍ ബാറ്റ് സ്വന്തമാക്കിയ ധവാന്‍ ഏകദിനത്തില്‍ വേഗമേറിയ 2000 റണ്‍സും 3000 റണ്‍സും സ്വന്തം പേരില്‍ കുറിച്ചിരുന്നു. വേഗത്തില്‍ 4,000, 5,000 റണ്‍സ് സ്വന്തമാക്കിയ രണ്ടാമത്തെ താരവും ധവാനാണ്.
ദീര്‍ഘ കാലമായി ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന താരമാണ് ഇഷാന്ത് ശര്‍മ്മ. ഏഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറായും ഇഷാന്ത് മാറിയിരുന്നു. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ മികച്ച ഓള്‍ റൗണ്ടറാണ് ദീപ്തി ശര്‍മ്മ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ