ഹോല്‍ഡറും നടരാജനും ബാംഗ്ലൂരിനെ എറിഞ്ഞിട്ടു; ഡിവില്ലിയേഴ്‌സിന് അര്‍ധസെഞ്ച്വുറി; സണ്‍റൈസേഴ്‌സിന് വിജയലക്ഷ്യം 132 റണ്‍സ്

ഹോല്‍ഡറും നടരാജനും ബാംഗ്ലൂരിനെ എറിഞ്ഞിട്ടു; ഡിവില്ലിയേഴ്‌സിന് അര്‍ധസെഞ്ച്വുറി; സണ്‍റൈസേഴ്‌സിന് വിജയലക്ഷ്യം 132 റണ്‍സ്

അബുദാബി: ഐപിഎല്ലില്‍ ബാഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സിന് 132 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 131 റണ്‍സ് എടുത്തത്. ഡിവില്ലിയേഴ്‌സാണ് ടോപ്‌സ്‌കോറര്‍. 43 പന്തില്‍ നിന്നാണ് 56 റണ്‍സ് നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്‌സും ഇതില്‍ ഉള്‍പ്പെടുന്നു. ആരോണ്‍ ഫിഞ്ച് 32 റണ്‍സ് എടുത്തു. ഹോല്‍ഡര്‍ മൂന്ന് വിക്കറ്റും നടരാജന്‍ രണ്ടുവിക്കറ്റുകളും നേടി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ ആറുറണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ കോലിയെ മടക്കി ഹോള്‍ഡര്‍ കളി സണ്‍റൈസേഴ്‌സിന് അനുകൂലമാക്കി. ഓപ്പണറായി ഇറങ്ങിയ കോലിയുടെ തീരുമാനം പാളി. നാലാം ഓവറില്‍ ഒരു റണ്‍സെടുത്ത ദേവ്ദത്തിനെ മടക്കി ഹോള്‍ഡര്‍ ബാംഗ്ലൂരിനെ വരിഞ്ഞുമുറുക്കി. 

പിന്നീട് ഒത്തുചേര്‍ന്ന ആരോണ്‍ ഫിഞ്ചും എ.ബി.ഡിവില്ലിയേഴ്‌സും ചേര്‍ന്ന് പതിയെ ഇന്നിങ്‌സ് കെട്ടിപ്പൊക്കി. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 32  റണ്‍സ് മാത്രമാണ് നേടിയത്. പിന്നാലെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. ഒരു കിടിലന്‍ സിക്‌സിലൂടെ ഫിഞ്ച് ഐ.പി.എല്ലില്‍ 2000 റണ്‍സ് പിന്നിട്ടു. 

എന്നാല്‍ തൊട്ടുപിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഫിഞ്ച് പുറത്തായി. 32 റണ്‍സെടുത്ത താരത്തെ നദീം പുറത്താക്കി. അതേ ഓവറില്‍ തന്നെ മോയിന്‍ അലി റണ്‍ ഔട്ടാകുകയും ചെയ്തു. ഫ്രീ ഹിറ്റ് ബോളിലാണ് അലി റണ്‍ ഔട്ട് ആയത്.

അലി മടങ്ങിയശേഷം ശിവം ദുബെ ക്രീസിലെത്തി. ദുബെയെ സാക്ഷിയാക്കി ഡിവില്ലിയേഴ്‌സ് സ്‌കോര്‍ ഉയര്‍ത്താന്‍ തുടങ്ങി. എന്നാല്‍ ദുബെയെ മടക്കി ജേസണ്‍ ഹോള്‍ഡര്‍ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെ സ്‌കോര്‍ 100 കടത്തി ഡിവില്ലിയേഴ്‌സ് അര്‍ധശതകം പൂര്‍ത്തിയാക്കി. ഈ സീസണിലെ ഡിവില്ലിയേഴ്‌സിന്റെ അഞ്ചാം അര്‍ധശതകമാണ് ഇന്ന് പിറന്നത്.

അവസാന ഓവറുകളില്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ച ഡിവില്ലിയേഴ്‌സിനെ ക്ലീന്‍ ബൗള്‍ഡാക്കി നടരാജന്‍ ബാംഗ്ലൂരിന്റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. 43 പന്തുകളില്‍ നിന്നും 56 റണ്‍സാണ് താരം നേടിയത്. 

അവസാന ഓവറില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൈനിയും സിറാജുമാണ് സ്‌കോര്‍ 130 കടക്കാന്‍ സഹായിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com