ബ്യൂണസ് അയേഴ്സ്: ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് പിൻവാങ്ങൽ ലക്ഷണങ്ങൾ (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉള്ളതായി ഡോക്ടർമാർ. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതിന് പിന്നാലെയാണ് വിത്ത്ഡ്രോവൽ സിംപ്റ്റംസ് താരത്തിൽ കണ്ടതായി ഡോക്ടർമാർ വ്യക്തമാക്കിയത്. ഇതിനെ തുടർന്ന് അദ്ദേഹത്തെ സെഡേഷന് വിധേയനാക്കിയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
മറഡോണ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ഉടൻ ആശുപത്രി വിടാനാകില്ലെന്നും അദ്ദേഹത്തിന്റെ ഡോക്ടർ ലിയോപോൾഡോ ലൂക്ക് അറിയിച്ചു.
നേരത്തെ ലഹരി ഉപയോഗം പല അവസരങ്ങളിലും മാറഡോണയെ മരണത്തിന്റെ വക്കോളം കൊണ്ടെത്തിച്ചിട്ടുണ്ട്. ക്യൂബയിലടക്കം അദ്ദേഹം ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു.
വിഷാദ രോഗത്തെത്തുടർന്നാണ് താരത്തെ ബ്യൂണസ് അയേഴ്സിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിങ്ങിലൂടെയാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ അദ്ദേഹത്തിന്റെ തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ