കെയ്റോ: ലിവർപൂൾ മുന്നേറ്റ നിര താരം മുഹമ്മദ് സലയ്ക്ക് കോവിഡ്. ഈജിപ്ത് ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സലയ്ക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും, ഹോട്ടൽ മുറിയിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും ഈജിപ്ത്യൻ എഫ്എ വ്യക്തമാക്കി.
ശനിയാഴ്ച ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ക്വാളിഫയറിൽ ടോഗോയ്ക്കെതിരെ കളിക്കേണ്ടതായിരുന്നു സല. സലയുമായി സമ്പർക്കമുള്ളവരോട് ക്വാറന്റൈനിൽ പോവാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഈജിപ്ത് ടീമിലെ മറ്റേതെങ്കിലും കളിക്കാർ ക്വാറന്റൈനിൽ പോവേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ അസോസിയേഷൻ പങ്കുവെച്ചിട്ടില്ല.
സലയ്ക്ക് കോവിഡ് പോസിറ്റീവായത് ലിവർപൂളിന് വീണ്ടും തിരിച്ചടിയാവുന്നു. സെന്റർ ബാക്ക് വാൻഡൈക്ക്, ജോ ഗോമസ് എന്നിവരുടെ പരിക്ക് വലയ്ക്കുന്നതിന് ഇടയിലാണ് സലയേയും ഏതാനും മത്സരങ്ങളിൽ നഷ്ടമാവുന്നത്. ഫാബിനോ, അർനോൾഡ് എന്നിവരുടെ പരിക്ക് ആശങ്കപ്പെടുത്തുന്നതല്ല എന്നതാണ് ഇവിടെ ലിവർപൂളിന് ആശ്വസിക്കാൻ വക നൽകുന്നത്.
പ്രീമിയർ ലീഗിൽ ലെയ്സ്റ്റർ സിറ്റിയാണ് ഇനി ലിവർപൂളിന്റെ മുൻപിലേക്ക് എത്തുന്നത്.മനേ, ഫിർമിനോ, പുതിയ താരം ജോറ്റ എന്നിവരെയാവും ക്ലോപ്പ് മുന്നേറ്റ നിരയിൽ ഇറക്കുക. ഈ സീസണിൽ എട്ട് ഗോളുകളാണ് ഇതുവരെ സലയിൽ നിന്ന് വന്നത്. സലയുടെ അഭാവം ലിവർപൂളിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ