ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിനെ വീഴ്ത്തി ഫ്രാൻസ്. കാന്റെ വല കുലുക്കിയതോടെയാണ് ഏകപക്ഷീയമായ ഒരു ഗോൾ ബലത്തിൽ ഫ്രാൻസ് ജയിച്ചു കയറിയത്. ജയത്തോടെ ഫ്രാൻസ് സെമി ഫൈനലിലേക്ക് കയറി.
നേഷൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ സ്പെയ്നിനെ സ്വിറ്റ്സർലാൻഡ് സമനിലയിൽ തളച്ചു. കളിയിൽ നായകൻ റാമോസ് രണ്ട് പെനാൽറ്റികൾ നഷ്ടപ്പെടുത്തിയതാണ് സ്പെയ്നിന് തിരിച്ചടിയായത്. സ്പെയ്നിന് വേണ്ടി തന്റെ 177ാം മത്സരത്തിനാണ് റാമോസ് ഇറങ്ങിയത്. ഇതിലൂടെ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന പുരുഷ യൂറോപ്യൻ താരം എന്ന നേട്ടവും കളിക്കളത്തിൽ മങ്ങിയെങ്കിലും റാമോസിനെ തേടിയെത്തി.
മൊറീനോയാണ് സ്പെയ്നിന് വേണ്ടി ഗോൾ വല ചലിപ്പിച്ചത്. സ്വിറ്റ്സർലാൻഡിനായി ഗോൾ നേടിയത് ഫ്രിയുലറും. മറ്റൊരു മത്സരത്തിൽ സ്വീഡൻ ക്രൊയേഷിയയെ 2-1ന് തകർത്തു. ഡാനിയേൽസൻ, കുലുസേവ്സ്കി എന്നിവരാണ് സ്വീഡന് വേണ്ടി ഗോൾ വല കുലുക്കിയത്. എന്നാൽ കളിയുടെ 51ാം മിനിറ്റിൽ ഡാനിയേൽസന്റെ സെൽഫ് ഗോളും വന്നു. വെർണറുടെ ഇരട്ട ഗോൾ മികവിൽ ജർമനി യുക്രെയ്നേയും തോൽപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ