വീണ്ടും കളി മറന്ന് ബ്ലാസ്‌റ്റേഴ്‌സ്; 90ാം മിനിറ്റില്‍ സമനില ഗോളുമായി നോര്‍ത്ത് ഈസ്റ്റ്

90ാം മിനിറ്റില്‍ ഇദ്രിസ സൈല നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് സമനില നേടിയത്
വീണ്ടും കളി മറന്ന് ബ്ലാസ്‌റ്റേഴ്‌സ്; 90ാം മിനിറ്റില്‍ സമനില ഗോളുമായി നോര്‍ത്ത് ഈസ്റ്റ്

ബംബോലിം: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. 90ാം മിനിറ്റില്‍ ഇദ്രിസ സൈല നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് സമനില നേടിയത്. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് രണ്ടാം പകുതിയില്‍ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെന്ന പോലെ കളി മറക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കണ്ടത്. 

ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, ഗാരി ഹൂപ്പര്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടി. മറുപടിയില്‍ ക്വസി അപിയ, ഇദ്രിസ സൈല എന്നിവര്‍ നോര്‍ത്ത് ഈസ്റ്റിനു വേണ്ടി ഗോള്‍ മടക്കി. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ വെടി പൊട്ടിച്ചു. നാലാം മിനിറ്റില്‍ ലഭിച്ച സെറ്റ്പീസ് എടുത്ത് സെത്യാസെന്‍ സിങ് പിഴവുകളില്ലാതെ പന്ത് ക്യാപ്റ്റന്‍ സിഡോഞ്ചയിലെത്തിച്ചു. നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് റോയ്ക്ക് അവസരം നല്‍കാതെ സിഡോ അനായാസം ഹെഡ് ചെയ്ത് ഗോളാക്കി.

ആദ്യ പകുതിയിലെ അധികസമയത്തായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ വന്നത്. പന്ത് ക്ലിയര്‍ ചെയ്യാനുള്ള രാകേഷ് പ്രധാന്റെ നീക്കമാണു 'വിവാദ' പെനല്‍റ്റിയിലേക്കു നയിച്ചത്. ഗാരി ഹൂപ്പര്‍ തൊടുത്തുവിട്ട ഷോട്ട് ഗോളി സുഭാശിഷിന്റെ കാലുകളില്‍ തട്ടിയെങ്കിലും വലയില്‍ തന്നെ വീണു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ഗോള്‍.

51ാം മിനിറ്റിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യമറുപടി ഗോള്‍. തുടര്‍ച്ചയായി വഴങ്ങിയ കോര്‍ണറുകളാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളിലേക്കു നയിച്ചത്. അപിയയുടെ ആദ്യ ശ്രമം ഗാരി ഹൂപ്പര്‍ പ്രതിരോധിച്ചെങ്കിലും റീബൗണ്ടില്‍ തിരിച്ചടിച്ച് അപിയ ലക്ഷ്യം പൂര്‍ത്തിയാക്കി. 

കളിയുടെ അവസാനമിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റ് താരം ഗുര്‍ജീന്തറിന്റെ പാസ് ചെന്നു പതിച്ചത് ഇഡ്രിസ സില്ലയുടെ നെഞ്ചത്ത്. ബോക്‌സിന് സമീപത്തുനിന്നും ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിന്റെ മൂലയിലേക്ക് സില്ല പന്തുയര്‍ത്തി. ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിനോയുടെ സാധ്യതകള്‍ അടച്ച് വലയില്‍. 22 ഇതോടെ മത്സരം സമനിലയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com