ധവാന് അർധ സെഞ്ച്വറി; മുംബൈയ്ക്ക് ലക്ഷ്യം 163 റൺസ്

ധവാന് അർധ സെഞ്ച്വറി; മുംബൈയ്ക്ക് ലക്ഷ്യം 163 റൺസ്
ധവാന് അർധ സെഞ്ച്വറി; മുംബൈയ്ക്ക് ലക്ഷ്യം 163 റൺസ്

അബുദാബി: ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് 163 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. ഡൽഹിയ്ക്ക് വേണ്ടി ധവാൻ അർധ സെഞ്ച്വറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും മികച്ച പ്രകടനം കാഴ്ചവെച്ചു. മികച്ച രീതിയിൽ പന്തെറിഞ്ഞ മുംബൈ ബൗളേഴ്‌സാണ് കൂറ്റൻ സ്‌കോർ നേടുന്നതിൽ നിന്നും ഡൽഹിയെ തടഞ്ഞത്.

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഡൽഹിയ്ക്ക് ആദ്യ ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത പൃഥ്വി ഷായെ ട്രെന്റ് ബോൾട്ട് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ അജിൻക്യ രഹാനെ തരക്കേടില്ലാതെ ബാറ്റേന്തി. ഈ സീസണിൽ ആദ്യമായാണ് രഹാനെയ്ക്ക് അവസരം ലഭിക്കുന്നത്. 15 റൺസെടുത്ത രഹാനെയെ വിക്കറ്റിന് മുന്നിൽ കുടുക്കി ക്രുണാൽ പാണ്ഡ്യ വീണ്ടും ഡൽഹിയ്ക്ക് പ്രഹരമേൽപ്പിച്ചു. 

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ധവാനും ശ്രേയസും മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ഇരുവരും മൂന്നാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് ക്രുണാൽ പാണ്ഡ്യ വീണ്ടും കളി മുംബൈയ്ക്ക് അനുകൂലമാക്കി. ഇരുവരും ചേർന്ന് 85 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 33 പന്തുകളിൽ നിന്നും 42 റൺസെടുത്ത് ശ്രേയസ് പുറത്തായപ്പോൾ ഡൽഹി പരുങ്ങലിലായി.

എന്നാൽ ശ്രേയസ്സിന് ശേഷം ക്രീസിലെത്തിയ സ്റ്റോയിനിസ് അടിച്ചുതകർത്തതോടെ സ്‌കോർ വീണ്ടും കുതിച്ചു. ഇതിനിടയിൽ ധവാൻ അർധ സെഞ്ച്വറി നേടി. എന്നാൽ അനാവശ്യ റൺസിന് ശ്രമിച്ച് സ്‌റ്റോയിനിസ് റൺ ഔട്ട് ആയി. 13 റൺസാണ് സ്‌റ്റോയിനിസ് നേടിയത്.  

മധ്യ ഓവറുകളിൽ നന്നായി കളിച്ചെങ്കിലും അവസാന ഓവറുകളിൽ ആ ഫോം തുടരാൻ ഡൽഹിക്കായില്ല. ധവാന്റെ ഒറ്റയാൾ പോരാട്ടമാണ് സ്‌കോർ 160 കടത്തിയത്. താരം പുറത്താവാതെ 52 പന്തിൽ നിന്ന് 69 റൺസെടുത്തു. മുംബൈയ്ക്ക് വേണ്ടി ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രുണാൽ പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തപ്പോൾ ബോൾട്ട് ഒരു വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com