ബെന്‍ സ്റ്റോക്ക്‌സ് തിരിച്ചെത്തി, ഹൈദരാബാദിനേയും രാജസ്ഥാന്‍ ചെയ്‌സ് ചെയ്യണം 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയിലേക്ക് ഓള്‍ റൗണ്ടര്‍ അബ്ദുല്‍ സമദിന് പകരം വിജയ് ശങ്കറും ഇടംപിടിച്ചു
ബെന്‍ സ്റ്റോക്ക്‌സ് തിരിച്ചെത്തി, ഹൈദരാബാദിനേയും രാജസ്ഥാന്‍ ചെയ്‌സ് ചെയ്യണം 

ദുബായ്: രാജസ്ഥാന്‍ റോയല്‍സിന് എതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു. രാജസ്ഥാന്‍ റോയല്‍സ് നിരയിലേക്ക് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് മടങ്ങി എത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയില്‍ ഓള്‍ റൗണ്ടര്‍ അബ്ദുല്‍ സമദിന് പകരം വിജയ് ശങ്കറും ഇടംപിടിച്ചു. 

ദുബായിലെ വിക്കറ്റില്‍ ചെയ്‌സ് ചെയ്യേണ്ടി വരുന്നത് വെല്ലുവിളിയാവും എന്ന് വ്യക്തമാക്കും വിധമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്. ചെറിയ ടോട്ടലില്‍ ഹൈദരാബാദിനെ ഒതുക്കാന്‍ ആവുമെന്ന പ്രതീക്ഷയും സ്മിത്ത് പങ്കുവെച്ചു. സമ്മര്‍ദം ഏതുമില്ലെന്നാണ് ടോസ് നേടിയ ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞത്. 

മൂന്ന് മാറ്റങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് ഹൈദരാബാദിനെതിരായ കളിയില്‍ വരുത്തിയത്. യശസ്വി ജയ്‌സ്വാളിന് പകരം റോബിന്‍ ഉത്തപ്പ വരുമ്പോള്‍ ആന്‍ഡ്ര്യു ടൈക്ക് പകരം ബെന്‍ സ്റ്റോക്ക്‌സ് ഇലവനില്‍ എത്തുന്നു. ലോംറോറിന് പകരം റിയാന്‍ പരാഗും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. 

ആറ് കളിയില്‍ നിന്ന് 2 ജയവും 4 തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഹൈദരാബാദ് ആവട്ടെ 6 കളിയില്‍ നിന്ന് മൂന്ന് തോല്‍വിയും മൂന്ന് ജയവുമായി അഞ്ചാമതും. ടൂര്‍ണമെന്റില്‍ തിരിച്ചു വരവ് സാധ്യമാവണം എങ്കില്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ജയം അനിവാര്യമാണ്. 

ബെന്‍ സ്‌റ്റോക്ക്‌സിന്റെ തിരിച്ചു വരവ് ഗുണം ചെയ്യുമെന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷ. എന്നാല്‍ ഏറെ നാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്‌റ്റോക്ക്‌സിന് വേണ്ട പരിശീലനം നടത്താനാവാത്തത് തിരിച്ചടിയാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഡല്‍ഹിയോട് 46 റണ്‍സിന്റെ തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍ വരുന്നത്. 

ബൗളിങ്ങിലേയും ഫീല്‍ഡിങ്ങിലേയും മികവിലൂടെ ഡല്‍ഹിയെ 184 റണ്‍സില്‍ ഒതുക്കാനായെങ്കിലും യശസ്വിക്കും, രാഹുല്‍ തെവാതിയയ്ക്കും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. തുടരെ രണ്ട് തോല്‍വി വഴങ്ങിയാണ് ഹൈദരാബാദിന്റെ വരവ്. ബെയര്‍‌സ്റ്റോയുടെ ഫോമിലാണ് പ്രധാനമായും ഹൈദരാബാദിന്റെ പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com