സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അവിശ്വസനീയ ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. റിയാന്‍ പരാഗും രാഹുല്‍ തിവാതിയയും ചേർന്നാണ് രാജസ്ഥാനെ വിജയതീരത്തെത്തിച്ചത്. എന്നാൽ ജയം സ്വന്തമാക്കിയതിന് പിന്നാലെ അവസാന ഓവറിനിടെ ഉണ്ടായ പ്രകോപനത്തിന് ഖലീല്‍ അഹമ്മദിനോട് കണക്ക് പറയുകയായിരുന്നു തിവാതിയ.
രാജസ്ഥാൻ ഒരു ഘട്ടത്തിൽ അഞ്ചിന് 78 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും, അവസാന ഓവറുകളിലെ വിസ്മയ പ്രകടനത്തിലൂടെയാണ് തെവാതിയയും പരഗും ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. പിരിയാത്ത ആറാം വിക്കറ്റിൽ വെറും 47 പന്തിൽനിന്ന് 85 റൺസ് അടിച്ചുകൂട്ടിയാണ് തെവാതി– പരഗ് സഖ്യം ടീമിന് വിജയം സമ്മാനിച്ചത്. തെവാതിയ 28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 45 റൺസോടെയും റയാൻ പരഗ് 26 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 42 റൺസോടെയും പുറത്താകാതെ നിന്നു.
റാഷിദ് ഖാന്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ ആണ് ഖലീല്‍ തിവാതിയയോട് മോശമായി എന്തോ പറഞ്ഞത്. റിവേഴ്സ് സ്വീപ്പിലലൂടെ മൂന്ന് ബൗണ്ടറിയടിച്ചശേഷം തിവാട്ടിയ ക്രീസ് വിട്ടിറങ്ങി കളിക്കാന്‍ ശ്രമിച്ചെങ്കിലും പിഴച്ചു. സിംഗിളെടുക്കാനായി ഓടുന്നതിനിടെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ പാഡില്‍ തട്ടി തിരിച്ചുവന്ന പന്ത് സ്റ്റംപില്‍ കൊണ്ടെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. ഇതേപ്പറ്റിയുള്ള ഖലീലിന്‍റെ പരാമര്‍ശമാണ് തിവാതിയയെ ചൊടിപ്പിച്ചത് എന്നാണ് സൂചന. ഒടുവില്‍ സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ