ദുബായ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരേ സൺറൈസേഴ്‌സ് ഹൈദരാബാദിന് 168 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഷെയ്ൻ വാട്സൻ, അമ്പാട്ടി റായിഡു, സാം കറൻ എന്നിവരുടെ ബാറ്റിങാണ് ചെന്നൈ സ്കോർ 150 കടത്തിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി പതിവിന് വിപരീതമായി ഫാഫ് ഡുപ്ലെസിക്കൊപ്പം സാം കറനാണ് ഇന്നിങ്‌സ് ഓപൺ ചെയ്തത്. നേരിട്ട ആദ്യ പന്തിൽ തന്നെ ഡുപ്ലെസി (0) മടങ്ങിയെങ്കിലും തകർത്തടിച്ച സാം കറൻ 21 പന്തിൽ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 31 റൺസെടുത്താണ് മടങ്ങിയത്. സന്ദീപ് ശർമയാണ് കറനെയും ഡുപ്ലെസിയേയും മടക്കിയത്.
മൂന്നാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്ത ഷെയ്ൻ വാട്സൻ - അമ്പാട്ടി റായുഡു സഖ്യമാണ് ചെന്നൈയുടെ ഭേദപ്പെട്ട സ്‌കോറിനു കരുത്ത് പകർന്നത്. 34 പന്തിൽ രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 41 റൺസെടുത്ത റായുഡുവിനെ പുറത്താക്കി ഖലീൽ അഹമ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തുകൾ നേരിട്ട വാട്‌സൻ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 42 റൺസെടുത്തു. ക്യാപ്റ്റൻ ധോനി 13 പന്തിൽ നിന്ന് 21 റൺസെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 10 പന്തിൽ നിന്ന് 25 റൺസോടെ പുറത്താകാതെ നിന്നു.
നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ഹൈദരാബാദിനായി ബൗളിങ്ങിൽ തിളങ്ങി. ഖലീൽ അഹമ്മദും ടി നടരാജനും രണ്ട് വിക്കറ്റ് വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ