മറ്റ് ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിച്ച പിച്ച്, അവിടെ ഡിവില്ലിയേഴ്‌സ് അതിമാനുഷികനായി: കോഹ്‌ലി

മറ്റ് ബാറ്റ്‌സ്മാന്മാര്‍ ഷാര്‍ജയിലെ പിച്ചില്‍ ബുദ്ധിമുട്ടിയപ്പോള്‍ ഡിവില്ലിയേഴ്‌സില്‍ നിന്ന് തകര്‍പ്പന്‍ ഇന്നിങ്‌സ് വന്നത് ചൂണ്ടിയാണ് കോഹ്‌ലിയുടെ വാക്കുകള്‍
മറ്റ് ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിച്ച പിച്ച്, അവിടെ ഡിവില്ലിയേഴ്‌സ് അതിമാനുഷികനായി: കോഹ്‌ലി

ഷാര്‍ജ: എ ബി ഡിവില്ലിയേഴ്‌സ് അതിമാനുഷികന്‍ എന്ന് ആര്‍സിബി നായകന്‍ വിരാട് കോഹ്‌ലി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ ഷാര്‍ജയിലെ പിച്ചില്‍ ബുദ്ധിമുട്ടിയപ്പോള്‍ ഡിവില്ലിയേഴ്‌സില്‍ നിന്ന് തകര്‍പ്പന്‍ ഇന്നിങ്‌സ് വന്നത് ചൂണ്ടിയാണ് കോഹ്‌ലിയുടെ വാക്കുകള്‍. 

വരണ്ട പിച്ചായിരുന്നു. ഒരു അതിമാനുഷികനെ മാറ്റി നിര്‍ത്തിയാല്‍, മറ്റെല്ലാ ബാറ്റ്‌സ്മാനും ഈ പിച്ചില്‍ പ്രയാസപ്പെട്ടു. 165ലേക്ക് സ്‌കോര്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഞങ്ങള്‍ക്ക് 194 ലഭിച്ചു. അതിന്റെ കാരണം നിങ്ങള്‍ക്ക് അറിയാമല്ലോ. അവിശ്വസനീയമായിരുന്നു, മത്സരത്തിന് ശേഷം കോഹ്‌ലി പറഞ്ഞു. 

ഏതാനും പന്ത് എന്റെ മുന്‍പിലുണ്ടെന്ന് കരുതി. എന്നാല്‍ നേരിട്ട മൂന്നാമത്തെ പന്തില്‍ തന്നെ ഡിവില്ലിയേഴ്‌സ് സ്‌ട്രൈക്ക് ചെയ്തു. മറ്റ് കളികളില്‍ പലരും ചെയ്തത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇവിടെ ഡിവില്ലിയേഴ്‌സ് ചെയ്തത് പോലെ ചെയ്യാന്‍ ഡിവില്ലിയേഴ്‌സിന് മാത്രമേ സാധിക്കുകയുള്ളു.  വിസ്മയിപ്പിക്കുന്ന ഇന്നിങ്‌സ് ആയിരുന്നു അത്, കോഹ്‌ലി പറഞ്ഞു. 

100 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനായതില്‍ സന്തോഷം. ഡിവില്ലിയേഴ്‌സിന്റെ കളി കാണാന്‍ എന്റേത് മികച്ച ഇരിപ്പിടമായിരുന്നു. ശക്തരായ ടീമിനെതിരെയാണ് ജയമെന്നും കോഹ് ലി പറഞ്ഞു. തിരക്കേറിയ ആഴ്ചയിലേക്കാണ് കടക്കുന്നത്. അവിടെ ജയിച്ചു തുടങ്ങാനായതില്‍ സന്തോഷം. ക്രിസ് മോറിസിന്റെ വരവോടെ ബൗളിങ് യൂണിറ്റ് കൂടുതല്‍ വീര്യമുള്ളതായെന്നും കോഹ്‌ലി പറഞ്ഞു. 

കഴിഞ്ഞ കളിയില്‍ ഞാന്‍ പൂജ്യത്തിന് പുറത്തായിരുന്നു. സത്യത്തില്‍ എന്നെ ഇന്ന് ഞാന്‍ തന്നെ ഞെട്ടിച്ചു. 140-150 എന്ന ടോട്ടലിലേക്കാണ് ഞങ്ങള്‍ പോയത്. എന്നാല്‍ 160-165ലേക്ക് എത്താന്‍ ശ്രമിക്കാമെന്ന് എനിക്ക് തോന്നി. എന്നാല്‍ 194ല്‍ എത്തിയതോടെ ഞെട്ടി, മത്സര ശേഷം ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ് ആണ് കളിയില്‍ വ്യത്യാസം തീര്‍ത്തത് എന്നായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ വാക്കുകള്‍. ലോകോത്തര കളിക്കാരനാണ് ഡിവില്ലിയേഴ്‌സ്. എല്ലാ വഴിയും ഞങ്ങള്‍ പരീക്ഷിച്ചു. എന്നാല്‍ ഇന്‍സ്വിങ് യോര്‍ക്കറില്‍ ഒഴികെ ഡിവില്ലിയേഴ്‌സിനെ പ്രതിരോധിക്കാനായില്ല. 175 റണ്‍സില്‍ അവരെ ഒതുക്കിയിരുന്നേല്‍ പോലും ഒരുപാട് മേഖലകളില്‍ ഞങ്ങള്‍ മെച്ചപ്പെടാനുണ്ട്, കാര്‍ത്തിക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com