'ജോസിനെ പോലൊരു ബോസിന് നന്ദി'- ആ ട്വീറ്റ് ചുമ്മാ ഒരു രസത്തിന്; രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്മിത്ത് തന്നെ

'ജോസിനെ പോലൊരു ബോസിന് നന്ദി'- ആ ട്വീറ്റ് ചുമ്മാ ഒരു രസത്തിന്; രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്മിത്ത് തന്നെ
'ജോസിനെ പോലൊരു ബോസിന് നന്ദി'- ആ ട്വീറ്റ് ചുമ്മാ ഒരു രസത്തിന്; രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്മിത്ത് തന്നെ

ദുബായ്: ഐപിഎല്‍ പോരാട്ടങ്ങള്‍ പാതി വഴി പിന്നിടുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് ദിനേഷ് കാര്‍ത്തിക് പിന്‍മാറി. ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ വേണ്ടിയാണ് നായക സ്ഥാനം ഒഴിയുന്നത് എന്നായിരുന്നു കാര്‍ത്തികിന്റെ വിശദീകരണം. പിന്നാല്‍ ഓയിന്‍ മോര്‍ഗനെ കെകെആര്‍ ക്യാപ്റ്റനായി നിയോഗിക്കുകയും ചെയ്തു. 

ഇതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനത്ത് നിന്ന് സ്റ്റീവ് സ്മിത്തിനെ മാറ്റുമെന്ന അഭ്യൂഹങ്ങളും വന്നു. ജോസ് ബട്‌ലറെ നായകനാക്കാന്‍ ടീം ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട ഒരു ട്വീറ്റ് അഭ്യൂഹത്തിന് കൂടുതല്‍ ശക്തി പകരുന്നതായും മാറി. 

ജോസ് ബട്‌ലറുടെ ചിത്രവും അതിന് നല്‍കിയ കുറിപ്പുമാണ് അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയത്. 'ജോസിനെ പോലൊരു ബോസിന് നന്ദി'- എന്നായിരുന്നു കുറിപ്പ്. 

അഭ്യൂഹങ്ങള്‍ പരന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം സ്‌നേഹല്‍ പ്രധാന്‍ രംഗത്തെത്തി. ഈ ട്വീറ്റിന് മറുപടിയുമായി രാജസ്ഥാന്‍ സിഇഒ ജെയ്ക് ലഷ് മക്ക്രവും എത്തിയതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. 'അങ്ങനെ ഒരു ആലോചനയില്ല... ഇന്ന് ട്വിറ്ററില്‍ നടക്കുന്ന കാര്യങ്ങള്‍ രസകരമാണ്'- എന്നായിരുന്നു ജെയ്കിന്റെ മറുപടി ട്വീറ്റ്. അതിന് ശേഷം സ്മിത്തിന്റെ ചിരിച്ചു കൊണ്ടുള്ള മറ്റൊരു ട്വീറ്റും രാജസ്ഥാന്‍ ഇട്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.

രാജസ്ഥാന്‍ സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന തരത്തില്‍ പ്രമുഖ കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെയും ട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ വലിയ ഉറപ്പില്ലാത്തതിനാല്‍ താന്‍ സ്മിത്തിനെ നായക സ്ഥാനത്ത് നിന്നു മാറ്റുമെന്ന തരത്തില്‍ ഇട്ട ആദ്യ ട്വീറ്റ് നീക്കം ചെയ്തതായി ഭോഗ്‌ലെയും വിശദീകരിച്ചു. 

എന്തായാലും രാജസ്ഥാന്‍ ഇട്ട ട്വീറ്റ് ആരാധകര്‍ക്കിടയില്‍ തീര്‍ത്ത ആശയക്കുഴപ്പം ചില്ലറയല്ല. എന്തായാലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് സ്മിത്തിനെ മാറ്റില്ലെന്ന കാര്യം രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com