കൊൽക്കത്ത: കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി കൊൽക്കത്ത ഫുട്ബോൾ ക്ലബ് എടികെ മോഹൻ ബഗാൻ (പഴയ മോഹൻ ബഗാൻ) സംഘടിപ്പിച്ച ഐ ലീഗ് ട്രോഫി പരേഡ് വിവാദത്തിൽ. സാമൂഹിക അകലമടക്കം പാലിക്കാതെ ആയിരങ്ങളാണ് പരേഡിൽ പങ്കെടുത്തത്. കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ നിരുത്തരവാദപരമായ ഈ നടപടിക്ക് ക്ലബ് മുതിർന്നത്.
കഴിഞ്ഞ സീസണിൽ ഐ ലീഗ് കിരീടം നേടിയ എടികെ മോഹൻ ബഗാന് ആറ് മാസങ്ങൾക്കു ശേഷം ഞായറാഴ്ചയാണ് കിരീടം സമ്മാനിച്ചത്. കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ്. ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ്, ഐ ലീഗ് സിഇഒ സുനന്ദോ ധർ, ബഗാൻ താരങ്ങൾ പരിശീലകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് ഹോട്ടലിൽ നിന്ന് ക്ലബ് ആസ്ഥാനം വരെ ടീം അധികൃതർ ട്രോഫി പരേഡ് സംഘടിപ്പിച്ചത്. തുറന്ന ജീപ്പിൽ ട്രോഫി പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു പരേഡ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പോലും കൊൽക്കത്തൻ തെരുവുകളിൽ സാമൂഹിക അകലം പാലിക്കാതെ നിരവധി ആരാധകർ ട്രോഫി പരേഡിനായി റോഡിലിറങ്ങി.
ട്രോഫി പരേഡിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ കണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആശങ്കയറിയിച്ച് രംഗത്തെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ