ഫോമിലേക്ക് മടങ്ങിയെത്തി സഞ്ജു; മികച്ച തുടക്കം മുതലെടുക്കാൻ ആകാതെ രാജസ്ഥാൻ; സൺറൈസേഴ്സിന് ജയിക്കാൻ 155 റൺസ്

ഫോമിലേക്ക് മടങ്ങിയെത്തി സഞ്ജു; മികച്ച തുടക്കം മുതലെടുക്കാൻ ആകാതെ രാജസ്ഥാൻ; സൺറൈസേഴ്സിന് ജയിക്കാൻ 155 റൺസ്
ഫോമിലേക്ക് മടങ്ങിയെത്തി സഞ്ജു; മികച്ച തുടക്കം മുതലെടുക്കാൻ ആകാതെ രാജസ്ഥാൻ; സൺറൈസേഴ്സിന് ജയിക്കാൻ 155 റൺസ്

ദുബായ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 155 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ  ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. ഫോമിലേക്ക് മടങ്ങിയെത്തിയ മലയാളി സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. സഞ്ജു 36 റൺസെടുത്താണ് പുറത്തായത്. 

രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപണർമാർ നൽകിയത്. റോബിൻ ഉത്തപ്പ ആക്രമിച്ച് കളിച്ചപ്പോൾ സ്‌റ്റോക്‌സ് സിംഗിളുകളെടുത്ത് ഉത്തപ്പയ്ക്ക് കളിക്കാനുള്ള അവസരം നൽകി. എന്നാൽ അതിനിടെ അനാവാശ്യ റണ്ണിന് ശ്രമിച്ച് ഉത്തപ്പ റണ്ണൗട്ടായി. ഹോൾഡറാണ് ഉത്തപ്പയെ പുറത്താക്കിയത്. 19 റൺസാണ് ഉത്തപ്പ നേടിയത്. ആദ്യ വിക്കറ്റിൽ സ്റ്റോക്സ്- ഉത്തപ്പ സഖ്യം 30 റൺസെടുത്തു. 

ഉത്തപ്പയ്ക്ക് ശേഷം ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസൺ അനായാസേന ബാറ്റ് ചെയ്തു. സ്റ്റോക്സും സഞ്ജുവും പവർപ്ലേയിൽ 47 റൺസ് നേടി. തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെട്ട സഞ്ജു ഇത്തവണ വളരെ ശ്രദ്ധിച്ചാണ് കളിച്ചത്. ഇരുവരും ചേർന്ന് 48 പന്തുകളിൽ 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ സഞ്ജുവിനെ പുറത്താക്കി ഹോൾഡർ കളി സൺറൈസേഴ്‌സിന് അനുകൂലമാക്കി. 36 റൺസാണ് താരം നേടിയത്. സഞ്ജുവിന് പിന്നാലെ 30 റൺസെടുത്ത സ്റ്റോക്‌സിനെ റാഷിദ് ഖാൻ മടക്കിയതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. 

പിന്നീട് ഒത്തുചേർന്ന ബട്‌ലറും സ്മിത്തും ചേർന്ന് സ്‌കോർ 100 കടത്തി. എന്നാൽ ഫോമിലേക്കുയരാതിരുന്ന ബട്‌ലർ 9 റൺസ് മാത്രമെടുത്ത് വിജയ് ശങ്കറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെയെത്തിയ റിയൻ പരാഗ് ആക്രമിച്ച് കളിക്കാൻ തുടങ്ങിയതോടെ സ്‌കോർ 130 കടന്നു. എന്നാൽ ക്യാപ്റ്റൻ സറ്റീവ് സ്മിത്തിന് വലിയ ഷോട്ടുകൾ കളിക്കാനായില്ല. ഒടുവിൽ 19 റൺസെടുത്ത് സ്മിത്ത് ഹോൾഡറിന് വിക്കറ്റ് നൽകി മടങ്ങി. ആ ഓവറിൽ തന്നെ റിയൻ പരാഗിനെയും മടക്കി ഹോൾഡർ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറുകളിൽ അടിച്ചുതകർത്ത ആർച്ചറാണ് സ്‌കോർ 150 കടത്തിയത്.

സൺറൈസേഴ്‌സിനായി ഈ സീസണിൽ ആദ്യമായി കളിക്കാനിറങ്ങിയ ഹോൾഡർ ഐപിഎല്ലിലേക്കുള്ള രണ്ടാം വരവ് മൂന്ന് വിക്കറ്റുകൾ നേടി ആഘോഷിച്ചു. റാഷിദ് ഖാൻ, വിജയ് ശങ്കർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com