അർധ സെഞ്ച്വറി ആഘോഷത്തിലെ 'ആ മസിലു പിടിത്തം' എന്തിനായിരുന്നു? കാരണം ഇതാണെന്ന്  സഞ്ജു സാംസൺ

അർധ സെഞ്ച്വറി ആഘോഷത്തിലെ 'ആ മസിലു പിടിത്തം' എന്തിനായിരുന്നു- കാരണം ഇതാണെന്ന്  സഞ്ജു സാംസൺ
അർധ സെഞ്ച്വറി ആഘോഷത്തിലെ 'ആ മസിലു പിടിത്തം' എന്തിനായിരുന്നു? കാരണം ഇതാണെന്ന്  സഞ്ജു സാംസൺ

അബുദാബി: ഐപിഎല്ലിൽ ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ രാജസ്ഥാൻ റോയൽസിന്റെ വിജയം പലതു കൊണ്ടും ശ്രദ്ധേയമായിരുന്നു. ഈ ഐപിഎല്ലിലെ ഏറ്റവും കരുത്തുറ്റ ബൗളിങ് നിരയ്ക്കെതിരെ റൺസ് പിന്തുടർന്ന് വിജയിച്ചുവെന്നതാണ് അതിൽ പ്രധാനം. ഇം​ഗ്ലീഷ് താരം ബെൻ സ്റ്റോക്സിന്റെ സെഞ്ച്വറിയും മലയാളി താരം സഞ്ജു സാംസൺ നേടിയ അർധ സെഞ്ച്വറിയുമാണ് രാജസ്ഥാന് വിജയമൊരുക്കിയത്. 

അർധ സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം താരം ഒരു പ്രത്യേക രീതിയിൽ അത് ആഘോഷിച്ചത് ശ്രദ്ധേയമായിരുന്നു. കൈ മസിലുകൾ പെരുപ്പിച്ചായിരുന്നു സഞ്ജുവിന്റെ ആഘോഷം. ഇപ്പോഴിതാ അതെന്തിനായിരുന്നു അങ്ങനെ ആഘോഷിച്ചത് എന്നതിലെ രഹസ്യം വ്യക്തമാക്കുകയാണ് താരം. 

'ക്രീസിലെത്തിയപ്പോൾ കുറച്ചുസമയം സാഹചര്യവുമായി പൊരുത്തപ്പെടാനാണ് ശ്രമിച്ചത്. അഞ്ചോ ആറോ പന്തുകൾ വേണ്ടിവന്നു പിച്ചുമായി ഇടപഴകാൻ. രാഹുൽ ചഹറിനെതിരെ ചില വലിയ ഷോട്ടുകൾ കളിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നേരിടാനൊരുങ്ങുന്ന പന്ത് ശ്രദ്ധിച്ച് കളിക്കുകയെന്നുള്ളതാണ് സിക്‌സ് നേടാനുള്ള ഏകമാർഗം. അർധ സെഞ്ച്വറിക്ക് ശേഷം മസിൽ പെരുപ്പിച്ചത് സ്വന്തം പേര് ഓർമിപ്പിച്ചതാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യൻ സാംസണാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ വളരെ കരുത്തനാണ്, എനിക്കു കൂടുതൽ സിക്സുകൾ നേടാൻ സാധിക്കും'- സഞ്ജു പറഞ്ഞു. 

'കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സ്റ്റോക്‌സിനൊപ്പം ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നു. അതിൽ മികച്ചതാണ് മുംബൈക്കെതിരെ വന്നത്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. വിജയിക്കാൻ എത്ര റൺസ് വേണമെന്നോ, റൺറേറ്റ് എത്രയാണ് ആവശ്യമെന്നോയൊന്നും ശ്രദ്ധിച്ചിരുന്നില്ല. കളിക്കാവുന്ന പന്തുകളിലെല്ലാം റൺ നേടുകയെന്ന വളരെ സിംപിൾ ഗെയിം പ്ലാനായിരുന്നു എന്റേത്.  ബൗണ്ടറിയോ, സിക്സറോ നേടാൻ കഴിഞ്ഞില്ലെങ്കിൽ സംഗിളോ, ഡബിളോ നേടി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തത്. കളിയുടെ അവസാനം വരെ ക്രീസിൽ തുടരാനായിരുന്നു ഞങ്ങൾ ശ്രമിച്ചത്. ഭാഗ്യവശാൽ ഇന്നു ടീമിനു വേണ്ടി അതു കഴിഞ്ഞു'- സഞ്ജു വ്യക്തമാക്കി. 

തുടർച്ചയായി ഇന്നിങ്‌സുകൾ കളിക്കുമ്പോൾ അതിൽ ഉയർച്ചയും താഴ്ചയുമുണ്ടാകും. ഗെയിം പ്ലാനിൽ ഞാൻ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. വലിയ ഗ്രൗണ്ടുകളിൽ, വ്യത്യസ്തമായ വിക്കറ്റുകളിൽ കൂടുതൽ സമയമെടുത്ത് കളിക്കുകയെന്നതും, കൂടുതൽ ഷോട്ടുകൾ പായിക്കുകയെന്നതും പ്രധാനമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു. നാല് ബൗണ്ടറികളും മൂന്നു തകർപ്പൻ സിക്സറുമടക്കം 31 പന്തിൽ പുറത്താകാതെ 54 റൺസാണ് സഞ്ജു ഇന്നലെ അടിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com