അബുദാബി: ഗംഭീര തുടക്കത്തിന് ശേഷം തുടർച്ചയായി വിക്കറ്റുകൾ വീണതോടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 165 റൺസ് വിജയലക്ഷ്യം. മികച്ച ഓപ്പണിങ് കൂട്ടുകെട്ടിനു ശേഷം മധ്യനിര തകർന്നടിഞ്ഞതോടെ ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസിലൊതുങ്ങി. 74 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. ബുമ്രയാണ് റോയൽസ് മുന്നേറ്റത്തിന് കടിഞ്ഞാണിട്ടത്. രാഹുല്‍ ചാഹർ, കീറോൺ പൊള്ളാർഡ്, ട്രെന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നേടിയ മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലിനൊപ്പം ജോഷ് ഫിലിപ്പാണ് ബാംഗ്ലൂരിന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. മികച്ച തുടക്കമാണ് ദേവ്ദത്ത് പടിക്കൽ – ജോഷ് ഫിലിപ് കൂട്ടുകെട്ട് ബാംഗ്ലൂരിന് നൽകിയത്. 5 ഓവർ പിന്നിട്ടപ്പോൾ ബാംഗ്ലൂർ വിക്കറ്റ് നഷ്ടം കൂടാതെ 42 റൺസ്.
ആറാം ഓവറിൽ ബാംഗ്ലൂർ സ്കോർ 50 കടന്നു. ഈ സീസണിൽ മുംബൈയ്ക്കെതിരെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ അർധസെഞ്ചുറി തികച്ച ഏക ടീം ബാംഗ്ലൂരാണ്. ആദ്യഘട്ട പോരാട്ടത്തിൽ ദേവ്ദത്ത് പടിക്കൽ – ആരോൺ ഫിഞ്ച് കൂട്ടുകെട്ട് 81 റൺസ് നേടിയിരുന്നു. വൈകാതെ രാഹുല്‍ ചാഹറിന്റെ ബോളിങ്ങിൽ ക്വിന്റൻ ഡി കോക്ക് സ്റ്റംപ് ചെയ്ത് ജോഷ് ഫിലിപ്പിനെ (24 പന്തിൽ ഒരു സിക്സും നാലു ഫോറും സഹിതം 33 റൺസ്) പുറത്താക്കി. 71 റൺസാണ് ഓപ്പണിങ് കൂട്ടുകെട്ട് നേടിയത്.
സീസണില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂര്‍ വിജയം സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങള്‍ പരാജയപ്പെട്ടാണ് ഇരു ടീമുകളും എത്തുന്നത്. മുംബൈ രാജസ്ഥാനോട് തോറ്റപ്പോള്‍ ചെന്നൈയാണ് കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ