ഫുട്‌ബോള്‍ ലോകത്ത് ആശങ്ക; ഇക്കാര്‍ഡിക്കും ഡീഗോ കോസ്റ്റയ്ക്കും കെയ്‌ലര്‍ നവാസിനും കോവിഡ്

ഫുട്‌ബോള്‍ ലോകത്ത് ആശങ്ക; ഇക്കാര്‍ഡിക്കും ഡീഗോ കോസ്റ്റയ്ക്കും കെയ്‌ലര്‍ നവാസിനും കോവിഡ്
ഫുട്‌ബോള്‍ ലോകത്ത് ആശങ്ക; ഇക്കാര്‍ഡിക്കും ഡീഗോ കോസ്റ്റയ്ക്കും കെയ്‌ലര്‍ നവാസിനും കോവിഡ്

പാരിസ്: പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് രോഗ ബാധ. പിഎസ്ജിയിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അര്‍ജന്റീന സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡി, ഡിഫന്‍ഡര്‍ മാര്‍ക്ക്വിനോസ്, ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് എന്നിവര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. ഇതോടെ പിഎസ്ജിയിലെ ആറ് താരങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ നെയ്മര്‍ക്ക് പുറമെ എയ്ഞ്ചല്‍ ഡി മരിയ, പെരാഡസ് എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.

അതിനിടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റ, അത്‌ലറ്റിക്കോയുടെ തന്നെ കൊളംബിയന്‍ പ്രതിരോധ താരം സാന്റിയാഗോ അരിയാസ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലബ് തന്നെയാണ് താരങ്ങളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് വ്യക്തമാക്കിയത്. 

അവധി ആഘോഷിക്കാന്‍ പോയ യാത്രയില്‍ നിന്നാണ് പിഎസ്ജി താരങ്ങള്‍ക്ക് വൈറസ് ബാധയേറ്റത്. എല്ലാ താരങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണ് എന്ന് ക്ലബ് അറിയിച്ചു. പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത്. 

സെപ്റ്റംബര്‍ 10ന് ലീഗ് വണിലെ ആദ്യ മത്സരം കളിക്കേണ്ട ടീമാണ് പിഎസ്ജി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിച്ചതിനാല്‍ ടീമിന് രണ്ടാഴ്ച കൂടുതല്‍ വിശ്രമം അനുവദിച്ചിരുന്നു. പ്രധാന താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പിഎസ്ജിയുടെ ആദ്യ മത്സരം മാറ്റിവെയ്ക്കാനാണ് സാധ്യത.

പ്രീ സീസണ്‍ പരിശീലനത്തിനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അത്‌ലറ്റിക്കോ താരങ്ങളായ കോസ്റ്റ, അരിയാസ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇവര്‍ ഐസൊലേഷനില്‍ കഴിയുമെന്ന് ക്ലബ് അറിയിച്ചു.

ബാക്കി താരങ്ങള്‍ പരിശീലനം ആരംഭിക്കും. കഴിഞ്ഞ മാസവും രണ്ട് അത്‌ലറ്റിക്കോ മാഡ്രിഡ് താരങ്ങള്‍ക്ക് കൊറോണ ബാധിച്ചിരുന്നു. ഏഞ്ചല്‍ കൊറേയ, സിമെ വെര്‍സലിഹോ എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ മാസം രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരും ഇപ്പോള്‍ രോഗ മുക്തരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com