കറാച്ചി: 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഒന്നാം അധ്യായം ആരംഭിക്കുമ്പോൾ പാകിസ്ഥാൻ താരങ്ങളും വിവിധ ടീമുകൾക്കായി കളത്തിലിറങ്ങിയിരുന്നു. ആദ്യ സീസണിൽ മുൻ നായകൻ ഷാഹിദ് അഫ്രീദിയടക്കം 11 പാക് താരങ്ങളാണ് ഐപിഎൽ കളിച്ചത്.
രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പേരിൽ തുടർന്നുള്ള സീസണുകളിൽ പാക് താരങ്ങളെ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 14 വർഷമായി ഇന്ത്യയും പാകിസ്ഥാനും ടെസ്റ്റ് പരമ്പര കളിച്ചിട്ടില്ല. നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുന്നത്.
അതേസമയം പാക് താരങ്ങൾ ഐപിഎൽ കളിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇഹ്സാൻ മനി- 'ഒരിക്കലും പാക് ക്രിക്കറ്റ് താരങ്ങൾ ഐപിഎൽ കളിക്കണമെന്ന് ഞങ്ങൾ വാശി പിടിക്കില്ല. പാകിസ്ഥാൻ താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുപ്പിക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ആവശ്യപ്പെടുകയുമില്ല. ഒരുനാൾ എല്ലാം കലങ്ങിതെളിയും'- മനി പറഞ്ഞു.
'ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ- പാകിസ്ഥാൻ പരമ്പര നടക്കാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് അവസാനം ഉണ്ടായാൽ മാത്രമേ അങ്ങനെയൊരു സാധ്യതയുള്ളൂ. മുമ്പ് ബിസിസിഐയുമായി അടുത്ത ബന്ധമാണ് പാക് ക്രിക്കറ്റ് ബോർഡിന് ഉണ്ടായിരുന്നത്. എന്നാൽ അടുത്ത കാലത്ത് എല്ലാം താളം തെറ്റി. ഒന്നും സാധാരണ പോലെയല്ല'- മനി കൂട്ടിച്ചേർത്തു. ഇന്ത്യ- പാകിസ്ഥാൻ പരമ്പര പുനാരാരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തങ്ങൾ മുൻകൈയെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ