ബെയ്ല്‍, സണ്‍, കെയ്ന്‍...ലിവര്‍പൂളിനെ വെല്ലും മുന്നേറ്റ നിരയാവാന്‍ ടോട്ടനം

ബെയ്‌ലിന്റെ വരവോടെ ലിവര്‍പൂളിന്റേത് പോലെ കരുത്തുറ്റ മുന്നേറ്റ നിര ടോട്ടന്നത്തിലും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്
ബെയ്ല്‍, സണ്‍, കെയ്ന്‍...ലിവര്‍പൂളിനെ വെല്ലും മുന്നേറ്റ നിരയാവാന്‍ ടോട്ടനം

ബെയ്‌ലിന്റെ വരവ് ടോട്ടനം ഇന്ന് പ്രഖ്യാപിച്ചേക്കും. മെഡിക്കല്‍ പൂര്‍ത്തിയാക്കി ബെയ്ല്‍ പഴയ ക്ലബിലേക്ക് മടങ്ങാന്‍ ഒരുങ്ങി കഴിഞ്ഞു. ബെയ്‌ലിന്റെ വരവോടെ ലിവര്‍പൂളിന്റേത് പോലെ കരുത്തുറ്റ മുന്നേറ്റ നിര ടോട്ടന്നത്തിലും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സണ്‍, കെയിന്‍, ബെയ്ല്‍, ഡെലെ അലി എന്നിവര്‍ മുന്നേറ്റ നിരയിലേക്ക് എത്തുമ്പോള്‍ കടലാസില്‍ കരുത്ത് കാണിക്കുന്നുണ്ട് ടോട്ടനം. അത് കളിക്കളത്തിലേക്ക് എത്തിക്കാനാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

2013ലാണ് ബെയ്ല്‍ പ്രീമിയര്‍ ലീഗ് വിടുന്നത്. ഏഴ് വര്‍ഷം ബെര്‍ണാബ്യുവില്‍ തുടര്‍ന്ന ബെയ്‌ലിന് നേട്ടങ്ങള്‍ ഏറെ സ്വന്തമാക്കാനായെങ്കിലും തുടരെ ബെഞ്ചിലിരിക്കേണ്ടി വന്നതടക്കമുള്ള അസ്വാരസ്യങ്ങള്‍ തിരികെ ടോട്ടന്നത്തിലേക്ക് പോരാന്‍ പ്രേരണയായി. 

ടോട്ടന്നത്തിലൂടെ തന്റെ കഴിവുകളെ വീണ്ടും ലോകത്തിന് മുന്‍പില്‍ കാണിക്കാന്‍ ലക്ഷ്യം വെക്കുകയാണ് ബെയ്ല്‍. ഫുട്‌ബോളില്‍ തന്റെ പ്രാപ്തി എന്തെന്ന് ബെയ്ല്‍ ലോകത്തിന് കാണിച്ച് കൊടുത്ത് തുടങ്ങിയത് ടോട്ടന്നത്തിന് വേണ്ടി കളിച്ചായിരുന്നു. 

ഒരുവേള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോള്‍ താരമായിരുന്നു ബെയ്ല്‍. 2013ല്‍ ലോക റെക്കോര്‍ഡ് തുകയായ 85 മില്യണ്‍ യൂറോയ്ക്കാണ് ബെയ്‌ലിനെ റയല്‍ സ്വന്തമാക്കിയത്. റയലിനൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളില്‍ ബെയ്ല്‍ മുത്തമിട്ടിട്ടുണ്ട്. എന്നാല്‍ സിദാന് ബെയ്‌ലിനോടുള്ള താത്പര്യമില്ലായ്മ താരത്തെ പിന്നോട്ടടിച്ചു. 

പ്രതിരോധിച്ച് കളിക്കുന്ന താരത്തില്‍ നിന്നും ഗോള്‍ മുഖത്ത് തടയാനാവാത്ത മുന്നേറ്റ നിര താരമായി ബെയ്ല്‍ മാറിയത് ടോട്ടന്നത്തില്‍ കളിക്കുന്ന സമയമാണ്. 2010ല്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായി നിന്നിരുന്ന ഇന്ററിനെതിരെ സാന്‍ സിറോയില്‍ ഹാട്രിക് നേടിയതോടെ സൂപ്പര്‍ ഹീറോ പരിവേശം ബെയ്‌ലിനെ തേടിയെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com