റോം: പോള്‍ വാള്‍ട്ട് ഇതിഹാസം സെര്‍ജി ബുബ്കയുടെ 26 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്ത് യുവ താരം സ്വീഡന്റെ അർമന്‍ഡ് ഡുപ്ലന്റിസ്. 1994ല്‍ ബുബ്ക ഓട്ട്‌ഡോറില്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് 26 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുത്തപ്പെടുന്നത്.
റോമില്‍ നടക്കുന്ന ഗോള്‍ഡന്‍ ഗാല മീറ്റിലാണ് താരത്തിന്റെ അവിസ്മരണീയ നേട്ടം. ബുബ്ക 1994ല്‍ സ്ഥാപിച്ച 6.14 മീറ്റര്‍ (20 ഫീറ്റ് ഒന്നര ഇഞ്ച്) ഉയരമാണ് ഡുപ്ലന്റിസ് തിരുത്തിയത്. താരം 6.15 മീറ്റര്‍ ഉയരത്തില്‍ (20 ഫീറ്റ് 2 ഇഞ്ച്) ചാടി തിരുത്തിയത്. തന്റെ രണ്ടാം ശ്രമത്തിലാണ് ഡുപ്ലന്റിസ് സ്വപ്‌നം നേട്ടം സ്വന്തമാക്കിയത്.
നിലവില്‍ ഇന്‍ഡോറിലും പോള്‍ വാള്‍ട്ട് റെക്കോര്‍ഡ് ഡുപ്ലന്റിസിന്റെ പേരില്‍ തന്നെയാണ്. 6.18 മീറ്റര്‍ ചാടിയാണ് താരം റെക്കോര്‍ഡിട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഗ്ലാസ്‌ഗോയില്‍ വച്ചായിരുന്നു ഈ നേട്ടം സ്വീഡിഷ് താരം സ്വന്തമാക്കിയത്.
അതേസമയം ഔട്ട്‌ഡോറില്‍ ബുബ്ക സ്ഥാപിച്ച റെക്കോര്‍ഡ് മറികടക്കാന്‍ പല താരങ്ങളും ശ്രമം നടത്തിയിരുന്നെങ്കിലും അതൊന്നും വിജയം കണ്ടിരുന്നില്ല. ഒടുവില്‍ 26 വര്‍ഷം തകരാതെ നിന്ന ആ റെക്കോര്‍ഡ് 20കാരന്റെ പ്രതിഭയ്ക്ക് മുന്നില്‍ വഴി മാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ