ഏത് രാജ്യവും സ്വപ്‌നം കാണും ധോനിയെ പോലൊരു വിക്കറ്റ് കീപ്പറെ, ആ സ്ഥാനത്തിനായി മത്സരമുണ്ട്: സഞ്ജു സാംസണ്‍

വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിലും, കളി ഫിനിഷ് ചെയ്യുന്നതിലും ബെഞ്ച് മാര്‍ക്ക് ഉയരത്തില്‍ വെച്ചാണ് ധോനി പടിയിറങ്ങിയത്
ഏത് രാജ്യവും സ്വപ്‌നം കാണും ധോനിയെ പോലൊരു വിക്കറ്റ് കീപ്പറെ, ആ സ്ഥാനത്തിനായി മത്സരമുണ്ട്: സഞ്ജു സാംസണ്‍

ദുബായ്: തങ്ങളുടെ വിക്കറ്റ് കീപ്പര്‍ ധോനിയെ പോലെ ആയിരുന്നു എങ്കില്‍ എന്ന് ഏത് ടീമും ആഗ്രഹിക്കുമെന്ന് സഞ്ജു. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ മത്സരത്തിന് ശേഷം ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ പ്രതികരണം. 

വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിലും, കളി ഫിനിഷ് ചെയ്യുന്നതിലും ബെഞ്ച് മാര്‍ക്ക് ഉയരത്തില്‍ വെച്ചാണ് ധോനി പടിയിറങ്ങിയത്. ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിന് വേണ്ടിയും, ഡൊമസ്റ്റിക് ക്രിക്കറ്റിലും വിക്കറ്റ് കീപ്പര്‍മാര്‍ക്കിടയില്‍ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ട്. ആര് ധോനിക്ക് പകരം എത്തിയാലും ഉത്തരവാദിത്വം വലുതാണ്, സഞ്ജു പറഞ്ഞു. 

ഏത് വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കണം എന്നത് നല്ല തലവേദനയാണ്. ഇങ്ങനെ മത്സരം ഉണ്ടാവുമ്പോള്‍ നമ്മള്‍ കൂടുതല്‍ മെച്ചപ്പെടും. ഈ മത്സരത്തിന്റെ ഫലമായി കളിക്കാരന്‍ എപ്പോഴും മികവ് പുലര്‍ത്തുമ്പോള്‍ ടീമിനും അത് ഗുണം ചെയ്യും...

ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുക്കാനായാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതകള്‍ ഉയരും. ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നത് വലിയ അനുഭവസമ്പത്താണ്. അവിടേക്ക് തിരികെ എത്താനാവുമെന്ന് ഉറപ്പുണ്ട്. എന്നാലിപ്പോള്‍ അതിലേക്ക് ചിന്തിക്കുന്നില്ല. രാജസ്ഥാന് വേണ്ടി കളിച്ചതിലൂടെ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആവാന്‍ എനിക്കായി. 

ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു, മൂന്നാമനായി, വിക്കറ്റ് കീപ്പറായി, ഫീല്‍ഡറായി...ടീമിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ അതെന്ന് പഠിപ്പിച്ചു. ഷാര്‍ജയിലെ ചെന്നൈക്കെതിരായ കളി സച്ചിന്റെ ഡെസേര്‍ട്ട് സ്റ്റോമിനോടൊന്നും കൂട്ടിക്കെട്ടാനാവില്ല. എക്കാലത്തേയും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണ് അത്. അതിനോട് എന്റെ ഇന്നിങ്‌സ് താരതമ്യം ചെയ്യാനാവില്ല. എന്റെ മികവ് പുറത്തെടുക്കാനാണ് ശ്രമിച്ചത്. അവിടെ ടീമിന് ജയിക്കാനായത് സന്തോഷം നല്‍കുന്നു, സഞ്ജു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com