അബുദാബി: ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. ടോസ് നേടി ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. അബുദാബിയിലെ ഷെയ്ഖ് സയെദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും ഈ സീസണിലെ ആദ്യ വിജയം തേടിയാണ് കളത്തിലിറങ്ങുന്നത്.
ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനോട് തോറ്റപ്പോൾ മുംബൈ ഇന്ത്യൻസിനോടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തോൽവി വഴങ്ങിയത്. ഇരു ടീമുകളും പരസ്പരം 17 തവണ ഏറ്റുമുട്ടിയപ്പോൾ 10 തവണ കൊൽക്കത്ത വിജയം നേടി. സൺറൈസേഴ്‌സ് എഴെണ്ണത്തിൽ വിജയിച്ചു
കെയ്ൽ വില്യംസൺ എന്ന ലോകോത്തര ബാറ്റ്‌സ്മാൻ പരിക്കുമൂലം കളിക്കാതിരുന്നത് സൺറൈസേഴ്‌സിന്റെ മധ്യനിരയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൊൽക്കത്തയ്‌ക്കെതിരെ മികച്ച റെക്കോർഡുള്ള ക്യാപ്റ്റൻ ഡേവിഡ് വാർണറിലാണ് സൺറൈസേഴ്‌സിന്റെ മുഴുവൻ പ്രതീക്ഷയും.
മറുഭാഗത്ത് ആദ്യ മത്സരത്തിൽ കൊൽക്കത്ത മുംബൈയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഒന്നു പൊരുതി നോക്കുകപോലും ചെയ്യാതെ കൊൽക്കത്തയുടെ ബാറ്റിങ് മുംബൈ ബൗളിങ്ങിനുമുന്നിൽ വീണു. ബൗളിങ്ങിൽ ഭേദപ്പെട്ട പ്രകടനമാണ് ടീം കാഴ്ചവെച്ചത്.
സൺ റൈസേഴ്‌സിന്റെ ആദ്യ കളിയിൽ തന്നെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് പരിക്കുപറ്റി നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിനുപകരം വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡർ ടീമിനൊപ്പം ചേരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ