ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 44 റണ്‍സ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഡൽഹി സ്വന്തമാക്കിയത്. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
ടോസ് നേടിയ ചെന്നൈ ഡൽഹിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഡൽഹി ഉയർത്തിയ 176 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിര തുടക്കത്തിൽ തന്നെ പതറി. മുരളി വിജയ് (10), ഷെയ്ന്‍ വാട്ട്‌സണ്‍ (14), റുതുരാജ് ഗെയ്ക്‌വാദും (5) എന്നിവർ അതിവേഗം മടങ്ങി.
ഫാഫ് ഡൂപ്ലെസിസും കേദാര്‍ ജാദവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത നിൽക്കെ ജാദവിനെ നോര്‍ഹെ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഡൂപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. 35 പന്തില്‍ നിന്ന് നാലു ഫോറുകള്‍ സഹിതം 43 റണ്‍സാണ് സ്കോർ.
12 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത് ധോണിയും ഒമ്പത് പന്തില്‍ 12 റണ്‍സെടുത്തു രവീന്ദ്ര ജഡേജയും മടങ്ങി. ഡല്‍ഹിക്കായി കാഗിസോ റബാദ മൂന്നു വിക്കറ്റും ആന്റിച്ച് നോര്‍ഹെ രണ്ടു വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് അര്‍ധ സെഞ്ച്വറി നേടിയ പൃഥ്വി ഷാ (64)യുടെ മികച്ച ബാറ്റിങാണ് കരുത്തായത്. ഓപണിങില്‍ പൃഥ്വി- ധവാന്‍ സഖ്യം 94 റണ്‍സെടുത്ത് മികച്ച അടിത്തറയിട്ടു. ധവാന്‍ (35), ശ്രേയസ് അയ്യര്‍ (26) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. 25 പന്തില്‍ 37 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. മാര്‍ക്ക് സ്‌റ്റോയിനിസ് അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സാം കറന്‍ ഒരു വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ