രാജസ്ഥാൻ-പഞ്ചാബ് പോരാട്ടത്തിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ഒരു വമ്പൻ ഏറ്റമുട്ടലിന് കളമൊരുങ്ങുകയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ നായകനും ഉപനായകനുമാണ് നേർക്കുനേർ ഇറങ്ങുന്നത്. ഗ്ലാമർ പോരാട്ടത്തിൽ ജയം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻ സ്വന്തമാക്കുമോ അതോ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നേടുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.
ഐപിഎല്ലിലെ കണക്കുകളിൽ നേർക്കുനേർ പോരാട്ടങ്ങളിൽ നേട്ടം മുംബൈയ്ക്കൊപ്പമാണ്. ഏറ്റവുമൊടുവിൽ പത്ത് കളികളിൽ ഏറ്റുമുട്ടിയപ്പോൾ രണ്ട് ജയം മാത്രമാണ് ആർസിബിക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. കഴിഞ്ഞ സീസണിൽ രണ്ട് വട്ടം നേർക്കുനേർ വന്നപ്പോഴും ജയം മുംബൈയ്ക്കായിരുന്നു. ഇതുവരെ 18 കളികൾ മുംബൈ ജയിച്ചപ്പോൾ ഒൻപത് എണ്ണം മാത്രമാണ് ആർസിബി ജയിച്ചത്. എന്നാൽ ഇത്തവണ മികച്ച ടീമുള്ള കൊഹ്ലിയും സംഘവും ചരിത്രം തിരുത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്താണ് മുംബൈ ഇന്ത്യൻസ് ആർസിബിക്കെതിരേ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ സിഎസ്‌കെയോട് തോറ്റ അവർ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അതേസമയം കിങ്‌സ് ഇലവൻ പഞ്ചാബിനെതിരേ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മറക്കാൻ ഇന്ന് ആർസിബിക്ക് ജയം അനിവാര്യമാണ്. നായകൻ വിരാട് കോലിയും ആരോൺ ഫിഞ്ചും ഫോമിലേക്കുയരാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മുംബൈ നിരയിൽ രോഹിത് ശർമ, ക്വിന്റൻ ഡീകോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, നഥാൻ കോൾട്ടർനെയ്ൽ, രാഹുൽ ചഹാർ, ട്രന്റ് ബോൾട്ട്, ജസ്പ്രീത് ബൂംറ എന്നിവർക്കാണ് ഇന്ന് സാധ്യത.
ബംഗളൂരു പ്ലെയിങ് ഇലവനിൽ ആരോൺ ഫിഞ്ച്, ദേവ്ദത്ത് പടിക്കൽ, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ശിവം ദുബെ, മോയിൻ അലി, ക്രിസ് മോറിസ്, വാഷിങ്ടൺ സുന്ദർ, യുസ് വേന്ദ്ര ചഹാൽ, മുഹമ്മദ് സിറാജ്, നവദീപ് സൈനി എന്നിവർക്കാണ് സാധ്യത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ