അവസാന നിമിഷം വരെ ആവേശം; 'സൂപ്പറായത്' ബാംഗ്ലൂര്‍; മുംബൈയില്‍ നിന്ന് വിജയം 'അടിച്ചെടുത്ത്' ആര്‍സിബി

അവസാന നിമിഷം വരെ ആവേശം; 'സൂപ്പറായത്' ബാംഗ്ലൂര്‍; മുംബൈയില്‍ നിന്ന് വിജയം 'അടിച്ചെടുത്ത്' ആര്‍സിബി
അവസാന നിമിഷം വരെ ആവേശം; 'സൂപ്പറായത്' ബാംഗ്ലൂര്‍; മുംബൈയില്‍ നിന്ന് വിജയം 'അടിച്ചെടുത്ത്' ആര്‍സിബി

ദുബായ്: സൂപ്പര്‍ ഓവറിലേക്ക് പോരാട്ടം നീണ്ടപ്പോള്‍ വിജയം ഒപ്പം നിന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം. മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തിലാണ് ആര്‍സിബി സൂപ്പര്‍ ഓവറില്‍ വിജയം അടിച്ചെടുത്തത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 202 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്നിങ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201ല്‍ അവസാനിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ എട്ട് റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു. 

സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂരിനായി പന്തെറിഞ്ഞ നവ്ദീപ് സയ്‌നി ഏഴ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പൊള്ളാര്‍ഡിനെ പുറത്താക്കുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയുമാണ് സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്ത മറ്റ് മുംബൈ താരങ്ങള്‍.

എട്ട് റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിനെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഡിവില്ല്യേഴ്‌സും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. 

ഇഷാന്‍ കിഷനും കെയ്‌റന്‍ പൊള്ളാര്‍ഡും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഒരുവേള മുംബൈയെ വിജയിപ്പിക്കുമെന്ന് തോന്നലുണര്‍ത്തി. ഒടുവില്‍ ഇരുവരും ചേര്‍ന്ന് മുംബൈ ഇന്നിങ്‌സ് 201ല്‍ എത്തിച്ചു. ഇരുവരും ചേര്‍ന്ന് 119 റണ്‍സാണ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തത്. 

58 പന്തുകള്‍ നേരിട്ട ഇഷാന്‍ കിഷന്‍ ഒന്‍പത് സിക്‌സും രണ്ടു ഫോറുമടക്കം 99 റണ്‍സെടുത്ത് അവസാന ഓവറിലെ അഞ്ചാം പന്തിലാണ് പുറത്തായത്. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെ ഉദാനയുടെ പന്തില്‍ രണ്ട് സിക്‌സറുകള്‍ പറത്തിയ ശേഷമാണ് ഇഷാന്‍ പുറത്തായത്. 

അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറി കണ്ടെത്തിയ പൊള്ളാര്‍ഡാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിച്ചത്. 24 പന്തില്‍ നിന്ന് തകര്‍ത്തടിച്ച പൊള്ളാര്‍ഡ് അഞ്ച് സിക്‌സും മൂന്ന് ഫോറുമടക്കം 60 റണ്‍സോടെ പുറത്താകാതെ നിന്നു.

ബാംഗ്ലൂരിനായി ആദ്യ ഓവര്‍ എറിഞ്ഞ ഇസുരു ഉദാനയുടെ ആദ്യ ഓവറില്‍ 14 റണ്‍സ് പിറന്നതോടെ സ്പിന്നര്‍മാരിലേക്ക് കളം മാറ്റിച്ചവിട്ടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തന്ത്രം മധ്യ ഓവറുകളില്‍ കളി ബാംഗ്ലൂരിന് അനുകൂലമാക്കി. വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, ആദം സാംപ എന്നിവര്‍ ചേര്‍ന്ന് മധ്യ ഓവറുകളില്‍ മുംബൈ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചു നിര്‍ത്തി.

എന്നാല്‍ സാംപയുടെ 17ാം ഓവറില്‍ 27 റണ്‍സടിച്ച പൊള്ളാര്‍ഡ് മത്സരത്തിന്റെ ഗതി തിരിച്ചു. ചഹല്‍ എറിഞ്ഞ 18ാം ഓവറില്‍ 22 റണ്‍സ് പിറന്നതോടെ മുംബൈ മത്സരത്തിലേക്ക് തിരികെയെത്തി. എന്നാല്‍ 19ാം ഓവറില്‍ സയ്‌നി മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ അവസാന ഓവറില്‍ മുംബൈയുടെ വിജയ ലക്ഷ്യം 19 റണ്‍സായി.

മറുപടി ബാറ്റിങ്ങില്‍ 16 റണ്‍സിനുള്ളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (8), സൂര്യകുമാര്‍ യാദവ് (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു മുംബൈയുടെ തിരിച്ചുവരവ്. ഡിക്കോക്ക് (14), ഹാര്‍ദിക് പാണ്ഡ്യ (15) എന്നിവരുടെ വിക്കറ്റുകളും സ്പിന്നര്‍മാരാണ് വീഴ്ത്തിയത്. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ ബൗളിങ്ങില്‍ തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 201 റണ്‍സെടുത്തത്. ആരോണ്‍ ഫിഞ്ച്, ദേവദത്ത് പടിക്കല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

ഫിഞ്ചും ദേവദത്തും ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപണിങ് വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 35 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി ട്രെന്റ് ബോള്‍ട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 40 പന്തുകള്‍ നേരിട്ട ദേവദത്ത് പടിക്കല്‍ രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്ത് മടങ്ങി.

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയമായി. 11 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത കോഹ്‌ലിയെ രാഹുല്‍ ചഹര്‍ മടക്കി. 

പിന്നീട് തകര്‍ത്തടിച്ച ഡിവില്ല്യേഴ്‌സും ശിവം ദുബെയും ചേര്‍ന്നാണ് ബാംഗ്ലൂര്‍ സ്‌കോര്‍ 200 കടത്തിയത്. 23 പന്തുകള്‍ നേരിട്ട ഡിവില്ല്യേഴ്‌സ് നാല് സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. മത്സരത്തിനിടെ ഐ.പി.എല്‍ കരിയറില്‍ 4500 റണ്‍സെന്ന നാഴികക്കല്ലും ഡിവില്ല്യേഴ്‌സ് പിന്നിട്ടു. 10 പന്തുകള്‍ നേരിട്ട ദുബെ മൂന്നു സിക്‌സറുകള്‍ പറത്തി 27 റണ്‍സെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com