ആഡംബര കാറുകളല്ല ലക്ഷ്യം, സഹോദരിമാര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം, അതിനായി ഏതറ്റം വരേയും പോവും; ഹൈദരാബാദിന്റെ യോര്‍ക്കര്‍ മെഷീന്‍

ടെന്നീസ് ബോളില്‍ മികവ് കാണിച്ചെത്തിയ താരം തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ യോര്‍ക്കര്‍ മാസ്റ്റര്‍ എന്ന് പേരെടുത്തതോടെയാണ് ഐപിഎല്‍ ടീമുകളുടേയും കണ്ണിലേക്ക് എത്തുന്നത്
ആഡംബര കാറുകളല്ല ലക്ഷ്യം, സഹോദരിമാര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം, അതിനായി ഏതറ്റം വരേയും പോവും; ഹൈദരാബാദിന്റെ യോര്‍ക്കര്‍ മെഷീന്‍


സേലത്തെ ചെറിയ ഗ്രാമങ്ങളിലൊന്നാണ് ചിന്നപ്പാമ്പാട്ടി. വിരാട് കോഹ് ലിയെ പുറത്താക്കി ഐപിഎല്ലിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയ ടി നടരാജന്റെ വീട് ഇവിടെയാണ്. ഡല്‍ഹിയുടെ കൂറ്റനടിക്കാര്‍ക്ക് റണ്‍റേറ്റ് ഉയര്‍ത്തുക പ്രയാസമാക്കിയത് നടരാജനില്‍ നിന്ന് യഥേഷ്ടം പറന്നെത്തിയ യോര്‍ക്കറുകളാണ്...

ചിന്നപ്പാമ്പാട്ടിയില്‍ നിന്ന് ടെന്നീസ് ബോളില്‍ മികവ് കാണിച്ചെത്തിയ താരം തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ യോര്‍ക്കര്‍ മാസ്റ്റര്‍ എന്ന് പേരെടുത്തതോടെയാണ് ഐപിഎല്‍ ടീമുകളുടേയും കണ്ണിലേക്ക് എത്തുന്നത്. തന്റെ ചെറിയ ഗ്രാമത്തില്‍ നിന്ന് ക്രിക്കറ്റിനെ സ്‌നേഹിച്ചെത്തുന്നവര്‍ക്ക് വഴി തുറന്നിടുകയുമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മികവ് കാണിച്ചാല്‍ പ്രീമിയര്‍ ലീഗ് ടീമുകളുടെ ശ്രദ്ധ പിടിക്കാമെന്ന് അവരോട് നടരാജന്‍ പറയുന്നു. 

ദിവസ വേതനക്കാരിയാണ് നടരാജന്റെ അമ്മ. പരിശീലനത്തിന് വേണ്ട സാധ്യതകള്‍ ഇല്ലാതിരുന്നിട്ടും ക്ഷമയും കഠിനാധ്വാനവും നടരാജന്‍ കൈവിട്ടില്ല. അഭിനവ് മുകുന്ദിനും വാഷിങ്ടണ്‍ സുന്ദറിനും എതിരെ തുടരെ ആറ് യോര്‍ക്കറുകള്‍ എറിഞ്ഞാണ് 2017ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലേക്ക് നടരാജന്‍ എത്തുന്നത്. 3 കോടി രൂപക്ക് പഞ്ചാബില്‍ എത്തിയെങ്കിലും ആറ് കളികളില്‍ നിന്ന് ഇക്കണോമി മുകളിലായതോടെ തിരിച്ചടിയായി. 

2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് മെന്റര്‍ മുത്തയ്യ മുരളീധരന്റെ കണ്ണില്‍ പെട്ടതോടെ വീണ്ടും സാധ്യതകള്‍ തെളിഞ്ഞു. 40 ലക്ഷം രൂപക്ക് ഹൈദരാബാദില്‍. ആദ്യ രണ്ട് സീസണിലും കളിക്കാനായില്ല. എന്നാല്‍ 2020ല്‍ അവസരം മുതലാക്കുകയാണ്. ഐപിഎല്ലിലെ മികവോടെ ആഡംബര ജീവിതമല്ല നടരാജന്‍ ലക്ഷ്യമിടുന്നത്...

ആദ്യം പ്രാഥമിക കാര്യങ്ങള്‍ക്കാണ് പരിഗണന. ആഡംബരങ്ങള്‍ക്ക് സമയമുണ്ട്. സഹോദരിമാരെ പഠിപ്പിക്കണം. അതിനായാല്‍ അവര്‍ക്ക് തന്നെ അവരുടെ ജീവിതം നല്ല നിലയിലാക്കാനാവും. ഏത് അറ്റം വരെയും അവരെ ഞാന്‍ പഠിപ്പിക്കും. ആഡംബര കാറുകളില്‍ മുതല്‍ മുടക്കുന്നതിനേക്കാള്‍ എനിക്ക് വലുത് അവരുടെ വിദ്യാഭ്യാസമാണ്...നടരാജന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com