ന്യൂഡല്‍ഹി: ലോക ക്രിക്കറ്റിന്റെ നെറുകയില്‍ ഇന്ത്യ എത്തിയിട്ട് പത്ത് വര്‍ഷം. 2011 ഏപ്രില്‍ രണ്ടിനാണ് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തില്‍ പതിഞ്ഞ ധോനിയുടെ സിക്‌സ് എത്തിയത്. 27 വര്‍ഷവും 9 മാസവും, ഏഴ് ദിവസവും നീണ്ടി ഇന്ത്യയുടെ ലോക കിരീടത്തിനായുള്ള കാത്തിരിപ്പ് അവിടെ അവസാനിച്ചു.
ആതിഥേയരാവുന്ന ടീം ലോകകപ്പ് ജേതാക്കളാവില്ല എന്ന പതിവുകളെല്ലാം തെറ്റിച്ചായിരുന്നു അവിടെ ഇന്ത്യയുടെ ജയം. ഫൈനലില്‍ ആദ്യമായി രണ്ട് ഏഷ്യന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വന്ന ലോകകപ്പ് ഫൈനലായിരുന്നു അത്. ഇന്ത്യക്കാരുടെ മനസില്‍ ഇന്നും വിസ്മയമായി നില്‍ക്കുന്ന ആ രാത്രിയില്‍ ആറ് വിക്കറ്റിനാണ് ആതിഥേയര്‍ ജയിച്ചു കയറിയത്.
വാങ്കഡെയിലെ ആവേശത്തിന്റെ കൊടുമുടി കയറ്റുന്ന അന്തരീക്ഷത്തില്‍ സച്ചിന്‍ തന്റെ അവസാന ലോകകപ്പ് മത്സരം കളിച്ചു. 482 റണ്‍സ് നേടി സച്ചിന്‍ ഇന്ത്യയുടെ ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്നു. ഇത്രയും നാള്‍ സച്ചിന്‍ നമ്മെ തോളിലേറ്റി. ഇന്ന് സച്ചിനെ നമ്മള്‍ തോളിലേറ്റുന്നു എന്നാണ് വിരാട് കോഹ് ലി അന്ന് പറഞ്ഞത്.
275 റണ്‍സ് ആണ് ഇന്ത്യ അന്ന് അവിടെ ചെയ്‌സ് ചെയ്തത്. ലോകകപ്പ് ഫൈനലിലെ ഉയര്‍ന്ന ചെയ്‌സിങ് ജയം. സച്ചിന്റേയും സെവാഗിന്റേയും മടക്കത്തോടെ ഇന്ത്യ തുടക്കത്തില്‍ പതറിയെങ്കിലും ഗംഭീറും ധോനിയും നിലയുറപ്പിച്ചതോടെ സ്വപ്‌നം യാഥാര്‍ഥ്യമായി. 48ാം ഓവറിലായിരുന്നു നുവാന്‍ കുലശേഖരയുടെ ഡെലിവറിയില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും അടയാളപ്പെടുത്തുന്ന ധോനിയുടെ സിക്‌സ് എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ