‘സഞ്ജു പ്രീ പെയ്ഡ് സിം, കൃത്യ സമയത്ത് റീച്ചാർജ് ചെയ്യണം; രോഹിതും കോഹ്‌ലിയും പോസ്റ്റ് പെയ്ഡ്!‘ 

‘സഞ്ജു പ്രീ പെയ്ഡ് സിം, കൃത്യ സമയത്ത് റീച്ചാർജ് ചെയ്യണം; രോഹിതും കോഹ്‌ലിയും പോസ്റ്റ് പെയ്ഡ്!‘ 
സഞ്ജു പരിശീലനത്തിൽ/ ട്വിറ്റർ
സഞ്ജു പരിശീലനത്തിൽ/ ട്വിറ്റർ

മുംബൈ: ഐപിഎൽ 14ാം സീസണിൽ മത്സരങ്ങൾ പുരോ​ഗമിക്കുകയാണ്. ഈ സീസണിലെ രണ്ട് ശ്രദ്ധേയ താരങ്ങൾ രാജസ്ഥാൻ റോയൽസ് നായകൻ മലയാളിയായ സഞ്ജു സാംസൺ, ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത് എന്നിവരാണ്. ഇപ്പോഴിതാ സഞ്ജു ഉൾപ്പെടെയുള്ള യുവ താരങ്ങളെ ശ്രദ്ധേയമായ താരതമ്യത്തിലൂടെ വിശേഷിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ പ്ര​ഗ്യാൻ ഓജ. 

സഞ്ജു അടക്കമുള്ള യുവ താരങ്ങളെ ‘പ്രീപെയ്ഡ് സിം കാർഡു’കളുമായാണ് ഓജ താരതമ്യം ചെയ്തിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ റീചാർജ് ചെയ്തില്ലെങ്കിൽ ഇത്തരം സിം കാർഡുകൾ ഉപയോഗിക്കാനാകില്ലെന്ന് ഓജ ചൂണ്ടിക്കാട്ടി. അതേസമയം, ബിൽ അടയ്ക്കുന്നത് വൈകിയാലും അത്ര പ്രശ്നമില്ലാത്ത ‘പോസ്റ്റ് പെയ്ഡ് സിം കാർഡു’കളുടെ ആഡംബരം രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങിയ സീനിയർ താരങ്ങൾക്കു മാത്രമേ ലഭിക്കൂ എന്നും ഓജ ചൂണ്ടിക്കാട്ടി.

ഐപിഎലിൽ വ്യാഴാഴ്ച നടന്ന ഡൽഹി ക്യാപിറ്റൽസ് – രാജസ്ഥാൻ റോയൽസ് മത്സരം മുൻനിർത്തിയാണ് ഓജയുടെ രസകരമായ പരാമർശം. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ഗംഭീര സെഞ്ച്വറിയുമായി തുടക്കമിട്ട സഞ്ജു, രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നിറം മങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ദേശീയ ടീമിൽ സ്ഥാനം നേടാൻ സ്ഥിരത പ്രധാനപ്പെട്ടതാണെന്ന് ഓജ ചൂണ്ടിക്കാട്ടി.

‘സഞ്ജു സാംസണിനെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. സഞ്ജു ആദ്യമായി ഇന്ത്യൻ ടീമിലെത്തുമ്പോൾ വെല്ലുവിളി ഉയർത്താൻ ഋഷഭ് പന്തോ ഇഷാൻ കിഷനോ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ നോക്കൂ. അവിടെ വിരാട് കോലിയും രോഹിത് ശർമയുമെല്ലാം പോസ്റ്റ് പെയ്ഡ് സിം കാർഡുകൾ പോലെയാണ്. ബിൽ അടച്ചില്ലെങ്കിലും കുറച്ചുകാലമൊക്കെ നിലനിൽക്കാൻ അവർക്കു വലിയ ബുദ്ധിമുട്ടില്ല’ – ഓജ പറഞ്ഞു.

‘പക്ഷേ, ടീമിലെ യുവതാരങ്ങളെല്ലാം പ്രീ–പെയ്ഡ് സിം കാർഡുകൾ പോലെയാണ്. കൃത്യസമയത്ത് റീചാർജ് ചെയ്തില്ലെങ്കിൽ അത് ഉപയോഗിക്കാൻ കഴിയാതെയാകും. യുവതാരങ്ങളിലാരും പോസ്റ്റ് പെയ്ഡ് സിം കാർഡുകളല്ലെന്ന് അവർ മനസിലാക്കണം. അവർ പ്രീ പെയ്ഡ് സിം കാർഡുകളാണ്. പോസ്റ്റ് പെയ്ഡാകാൻ സ്ഥിരോത്സാഹം ചെയ്യണം’ – ഓജ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com