മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അപരാജിത കുതിപ്പിന് കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സ് വിരാമമിട്ടിരുന്നു. ഈ പോരാട്ടത്തില്‍ വണ്‍ മാന്‍ ഷോയുമായി നിറഞ്ഞു നിന്നത് രവീന്ദ്ര ജഡേജയായിരുന്നു. ബാറ്റിങില്‍ വെടിക്കെട്ട് തീര്‍ത്ത ജഡ്ഡു ബൗള്‍ ചെയ്തപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബാംഗ്ലൂരിനെ 69 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിടുകയും ചെയ്തു.
അവസാന ഓവറില്‍ അഞ്ച് സിക്‌സടക്കം 37 റണ്‍സ് വാരി കത്തിക്കയറിയ ജഡേജ ചെന്നൈ സ്‌കോര്‍ 191 റണ്‍ലസില്‍ എത്തിച്ചു. 62 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. പിന്നീട് 13 റണ്‍സ് മാത്രം വഴങ്ങി താരം മൂന്ന് വിക്കറ്റുകളും വീഴ്ത്തി ബാംഗ്ലൂരിന്റെ പതനം പൂര്‍ണമാക്കി. ചോരാത്ത കൈകളുമായി ഫീല്‍ഡിങിലും ജഡ്ഡു നിറഞ്ഞു നിന്നു.
ഇപ്പോഴിതാ തന്റെ പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ജഡേജ നല്‍കുന്നത് ധോനിക്ക് തന്നെ. 'ഒരുപാട് ആസ്വദിച്ചാണ് ബാംഗ്ലൂരിനെതിരെ കളിച്ചത്. ടീമിനായി മികച്ച സംഭാവനകള്‍ നല്‍കുകയും മത്സരം വിജയിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ശ്രമങ്ങൾക്ക് അര്‍ത്ഥമുണ്ടാകുന്നു. കഴിവ് പരമാവധി പുറത്തെടുത്താണ് എല്ലായ്‌പ്പോഴും മൈതാനത്ത് കളിക്കാറുള്ളത്. ഭാഗ്യത്തിന് മത്സരത്തില്‍ എല്ലാം അനുകൂലമായി വന്നു'.
അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത് ധോനിയുടെ ഉപദേശം കാരണമാണെന്ന് ജഡേജ വെളിപ്പെടുത്തി. 'മഹി ഭായ് എന്നോട് പറഞ്ഞു ഹര്‍ഷല്‍ ഓഫ് സ്റ്റംപിന് പുറത്ത് എവിടെയെങ്കിലും പന്തെറിയുമെന്ന്. ഭാഗ്യത്തിന് അങ്ങനെ തന്നെ സംഭവിച്ചു'- ജഡേജ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ