സിഡ്‌നി: ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഐപിഎൽ കളിക്കുന്ന പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെങ്കിലും ചില താരങ്ങള്‍ പിന്‍മാറിയതിന് പിന്നില്‍ കോവിഡാണെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ്‌സ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ താരങ്ങളുടെ ഓസ്‌ട്രേലിയയിലേക്കുള്ള മടക്കം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്ന താരങ്ങള്‍ സ്വന്തം നിലയ്ക്ക് തന്നെ അതിനുള്ള ഒരുക്കള്‍ നടത്തണമെന്ന് മോറിസണ്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായല്ല താരങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ പോയത്. അവര്‍ സ്വന്തം നിലയ്ക്കാണ് യാത്ര ചെയ്തത്. അതിനാല്‍ തന്നെ തിരിച്ചുള്ള വരവും അവര്‍ സ്വന്തം നിലയ്ക്ക് തന്നെ നടത്തണം.
ഇന്ത്യയിലെ കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് നേരിട്ട് ഓസ്‌ട്രേലിയയിലെത്തുന്ന വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മെയ് 15 വരെയാണ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ ഐപിഎല്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനായി താരങ്ങള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ക്രിസ് ലിന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഗണിക്കണമെന്നും ലിന്‍ വ്യക്തമാക്കി. താരങ്ങള്‍ക്ക് ഐപിഎല്‍ വഴി ലഭിക്കുന്ന പ്രതിഫലത്തിന്റെ പത്ത് ശതമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നല്‍കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ക്രിസ് ലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ