മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന് സാധ്യത; ബാംഗ്ലൂര്‍ ഇന്ന് ഡല്‍ഹിക്കെതിരെ 

പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ച കഴിഞ്ഞ കളികളില്‍ അത് പ്രയോജനപ്പെടുത്താന്‍ രജത്തിനും ഷഹ്ബാസിനും കഴിഞ്ഞിട്ടില്ല
മുഹമ്മദ് അസ്ഹറുദ്ദീന്‍, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം
മുഹമ്മദ് അസ്ഹറുദ്ദീന്‍, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോര്. തുടരെ നാല് ജയത്തിന് ശേഷം തോല്‍വിയിലേക്ക് വീണതിന്റെ ക്ഷീണം മാറ്റാന്‍ ഉറച്ചാവും ബാംഗ്ലൂരിന്റെ വരവ്. തുടരെ നാലാം ജയമാണ് ഡല്‍ഹിയുടെ ലക്ഷ്യം. 

5 കളികള്‍ വീതം പിന്നിടുമ്പോള്‍ നാല് ജയം വീതം ബാംഗ്ലൂരും ഡല്‍ഹിയും നേടി കഴിഞ്ഞു. ഇന്നത്തെ പോരില്‍ ജയിക്കുന്ന ടീം ചെന്നൈയെ പിന്തള്ളി ഒന്നാം സ്ഥാനം പിടിത്തും. അഹമ്മദാബാദിലെ ബാംഗ്ലൂരിന്റേയും ഡല്‍ഹിയുടേയും ആദ്യ മത്സരമാണ് ഇത്. 

ഹൈദരാബാദിന് എതിരായ സൂപ്പര്‍ ഓവര്‍ ജയത്തോടെയാണ് ഡല്‍ഹി വരുന്നത്. ചെന്നൈയുടെ ആധിപത്യത്തിന് മുന്‍പില്‍ ബാംഗ്ലൂരിന് മറുപടിയുണ്ടായില്ല. അശ്വിന്റെ പിന്മാറ്റം ഡല്‍ഹിക്ക് തിരിച്ചടിയാവുമ്പോള്‍ ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നീ രണ്ട് പേരാണ് ബാംഗ്ലൂര്‍ ക്യാംപ് വിട്ടത്. 

അശ്വിന് പകരം ലളിത് യാദവിനെ ഡല്‍ഹി കളിപ്പിച്ചേക്കും. ഇഷാന്ത് ശര്‍മ ടീമിലേക്ക് എത്തിയേക്കുമെന്ന സൂചനയുമുണ്ട്. കഴിഞ്ഞ കളിയില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ പേസര്‍ നവ്ദീപ് സെയ്‌നിയെ ഒഴിവാക്കിയാവും ബാംഗ്ലൂരിന്റെ വരവ്. 

ഷഹ്ബാസ് അഹ്മദിനേയും രജത്തിനേയും പിന്‍വലിച്ച് അവസരം കാത്ത് നില്‍ക്കുന്ന ഫിന്‍ അലന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെ ബാംഗ്ലൂര്‍ ഇറക്കാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ച കഴിഞ്ഞ കളികളില്‍ അത് പ്രയോജനപ്പെടുത്താന്‍ രജത്തിനും ഷഹ്ബാസിനും കഴിഞ്ഞിട്ടില്ല. ഡാനിയന്‍ ക്രിസ്റ്റിയന് പകരം ഡാനിയന്‍ സംസും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. 

ഇടംകയ്യന്മാരായ ശിഖര്‍ ധവാന്‍, റിഷഭ് പന്ത് എന്നിവരെ പിടിച്ചു കെട്ടുന്ന ചുമതലയാവും വാഷിങ്ടണ്‍ സുന്ദറിന്. അഹമ്മദാബാദില്‍ നടന്ന ആദ്യ കളിയില്‍ വേഗം കുറഞ്ഞ പിച്ചാണ് ഒരുക്കിയത്. രണ്ടാം ഇന്നിങ്‌സ് ആവുന്നതോടെ ഈര്‍പ്പം കൂടും. ഇതിനാല്‍ ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com