ഡൽഹി: ഐപിഎല്ലിൽ തുടരെ അഞ്ചാം ജയം തേടി ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ. ഡൽഹിയിലെ അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. സ്ഥിരതയില്ലായ്മയിൽ വലഞ്ഞാണ് ഹൈദരാബാദിന്റെ വരവ്.
ബാംഗ്ലൂരിന് എതിരെ നേടിയ ആധികാരിക ജയം ധോനിയുടേയും സംഘത്തിന്റേയും ആത്മവിശ്വാസം കൂട്ടുന്നു. രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവ് ക്രിക്കറ്റ് ലോകത്തെ തന്നെ വിസ്മയിപ്പിച്ചു. ബാംഗ്ലൂരിന്റെ ഹർഷൽ പട്ടേലിനെതിരെ അവസാന ഓവറിൽ 37 റൺസ് അടിച്ചെടുത്ത ജഡേജ ഇടംകൈ സ്പിന്നിലൂടെ വിക്കറ്റ് വീഴ്ത്തിയും റൺഔട്ട് സൃഷ്ടിച്ചും കളിയിൽ നിറഞ്ഞു.
ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, റാഷിദ് ഖാൻ എന്നിവരെ അമിതമായി ആശ്രയിക്കുകയാണ് ഹൈദരാബാദ്. മുൻനിരയെ ആശ്രയിക്കുന്ന ബാറ്റിങ് നിരയാണ്ഹൈദരാബാദിന്റെ പ്രധാന തലവേദന. മനീഷ് പാണ്ഡേ ഹൈദരാബാദ് പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയില്ല. ദീപക് ചഹറിന് മുൻപിൽ പിടിച്ച് നിൽക്കുക ഹൈദരാബാദിന്റെ മുൻനിരയ്ക്ക് വെല്ലുവിളിയാണ്.
മൊയിൻ അലിയുടെ ഫിറ്റ്നസാണ് ചെന്നൈക്ക് തലവേദനയാവുന്നത്. ഡുപ്ലസിസും ഋതുരാജും ഫോം കണ്ടെത്തി കഴിഞ്ഞു. മികച്ച ഇന്നിങ്സിലേക്ക് എത്തുന്നതിനുള്ള ശ്രമത്തിലാണ് സുരേഷ് റെയ്നയും റായിഡുവും. റാഷിദ് ഖാൻ തന്നെയാണ് ചെന്നൈ ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളി ഉയർത്താൻ പോകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ