അഹമ്മദാബാദ്: അവസാന പന്ത് വരെ ആകാംഷ നിലനിർത്തിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ജയം നേടി. ഒരൊറ്റ റൺസിനാണ് ആർസിബിയുടെ വിജയം. ഡൽഹി ക്യാപിറ്റൽസിന് മുന്നിൽ 172 റൺസ് വിജയ ലക്ഷ്യം വച്ചാണ് ബാംഗ്ലൂർ പട ബാറ്റിങ്ങ് അവസാനിപ്പിച്ചത്. അവസാന ഓവറിൽ വിജയിക്കാൻ 14 റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് 12 റൺസ് കണ്ടെത്താനെ കഴിഞ്ഞൊള്ളു.
സിറാജ് എറിഞ്ഞ ആ ഓവറിൽ ഋഷഭ് പന്തിനും ഷിമ്രോൺ ഹെറ്റ്‌മെയറും ആണ് ഡൽഹിക്കായി ബാറ്റ് ചെയ്തിരുന്നത്. അഞ്ചിന് 171 റൺസ് എന്ന നിലയിലാണ് ബംഗ്ലൂർ കളി അവസാനിപ്പിച്ചത്. എന്നാൽ നാല് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടാനെ ഡൽഹിക്ക് സാധിച്ചുള്ളു. ഡൽഹിക്കായി 58 റൺസ് നേടിയ ഋഷഭ് പന്താണ് ടോപ്പ് സ്കോറർ. ഹെറ്റ്‌മെയർ 53 റൺസും നേടി. അഞ്ചാം വിക്കറ്റിൽ പന്തും ഹെറ്റ്‌മെയറും ചേർന്ന് 78 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
18-ാം ഓവറിൽ മൂന്നു സികസ് അടിച്ച് ഹെറ്റ്‌മെയർ ഡൽഹിക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും 19-ാം ഓവറിൽ ഹർഷൽ പട്ടേൽ എറിഞ്ഞ ഓവറിൽ ഡൽഹി നേടിയത് 11 റൺസ് മാത്രമാണ്. ഡൽഹി നിരയിൽ പൃഥ്വി ഷാ 21 റൺസിനും ശിഖർ ധവാൻ ആറ് റൺസിനും സ്റ്റീവൻ സ്മിത്ത് നാല് റൺസിനും പുറത്തായി.
നേരത്തെ ടോസ് നേടി ഡൽഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ പതറിയെ ആർസിബിയെ എബി ഡിവില്ല്യേഴ്‌സിന്റെ തീപ്പൊരി ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 42 പന്തിൽ അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതം 75 റൺസാണ് ഡിവില്ല്യേഴ്‌സ് അടിച്ചെടുത്തത്. സ്‌റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ 23 റൺസാണ് ഡിവില്ല്യേഴ്‌സ് അടിച്ചെടുത്തത്.
ബാറ്റിങിന് ഇറങ്ങിയ ബാംഗ്ലൂരിനായി രജത് പടിതർ 22 പന്തിൽ 31 റൺസും ഗ്ലെൻ മാക്‌സ്‌വെൽ 20 പന്തിൽ 25 റൺസും കണ്ടെത്തി. ക്യാപ്റ്റൻ വിരാട് കോഹ്‌ലി 11 പന്തിൽ 12 റൺസെടുത്തു. മലയാളി താരം ദേവ്ദത്ത് പടിക്കൽ 14 പന്തിൽ 17 റൺസും കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ