ന്യൂഡൽഹി: ചെന്നൈയോട് തോറ്റതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. തന്റെ ബാറ്റിങ്ങിന്റെ വേഗം കുറവായിരുന്നു എന്ന് പറഞ്ഞാണ് വാർണർ തോൽവിയുടെ ഉത്തരവാദിത്വം തോളിലേറ്റിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു എങ്കിലും സ്കോറിങ്ങിന്റെ വേഗം കൂട്ടാൻ ഹൈദരാബാദ് നായകനായില്ല. 55 പന്തിൽ നിന്നാണ് വാർണർ 50 റൺസ് നേടിയത്. ഐപിഎല്ലിൽ 50 അർധശതകങ്ങൾ തികയ്ക്കുന്ന ആദ്യ താരം എന്ന നേട്ടം വാർണർ ഇവിടെ സ്വന്തമാക്കിയിരുന്നു.
ഞാൻ ബാറ്റ് ചെയ്ത വിധത്തിൽ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. വേഗം കുറഞ്ഞ ബാറ്റിങ്ങ് ആയിരുന്നു എന്റേത്. ഗ്യാപ്പ് കണ്ടെത്താനാവാതെ ഷോട്ടുകൾ ഫീൽഡർമാരിലേക്ക് ഏത്തി. മനീഷിന്റെ ബാറ്റിങ്ങ് വേറിട്ട് നിൽക്കുന്നു. കേദാറും കെയ്നും മാന്യമായ ടോട്ടലിലേക്ക് നമ്മളെ എത്തിച്ചു. എന്നാൽ എല്ലാം കൂടി നോക്കുമ്പോൾ തോൽവിയുടെ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു, വാർണർ പറഞ്ഞു.
ഫീൽഡറുടെ കൈകളിൽ ഒതുങ്ങിയ 15 നല്ല ഷോട്ടുകൾ ഉണ്ടാവും. അതാണ് ഇന്നിങ്സിന്റെ ഗതി നിർണയിച്ചത്. ഞാൻ കുറേ ബോളുകൾ എടുത്തു. അവസാനം വരെ ഞങ്ങൾ പൊരുതി എങ്കിലും അവരുടെ രണ്ട് ഓപ്പണർമാരും നന്നായി കളിച്ചു എന്നും വാർണർ പറഞ്ഞു.
172 റൺസ് ആണ് ഹൈദരാബാദ് ചെന്നൈയുടെ മുൻപിൽ വെച്ചത്. എന്നാൽ ഋതുരാജ്, ഡുപ്ലസിസ് എന്നിവരുടെ ബാറ്റിങ് മികവിൽ ചെന്നൈ അനായാസം ജയം പിടിച്ചു. തുടരെ അഞ്ചാം ജയത്തോടെ ചെന്നൈ പോയിന്റ് ടേബിളിൽ ഒന്നാമതും എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ