ന്യൂഡൽഹി: മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്രയെ പ്രശംസയിൽ മൂടി ഇർഫാൻ പഠാൻ. ബ്രേക്ക്ത്രൂ ആപ്പ് എന്നാണ് ബൂമ്രയെ ഇർഫാൻ വിശേഷിപ്പിച്ചത്.
രാജസ്ഥാനെതിരായ കളിയിൽ ഒരു വിക്കറ്റാണ് ബൂമ്ര വീഴ്ത്തിയത്. എന്നാൽ നാല് ഓവറിൽ വഴങ്ങിയത് 15 റൺസ് മാത്രം. സ്കോർ ഉയർത്തുന്നതിൽ രാജസ്ഥാന് തിരിച്ചടിയായത് ബൂമ്രയുടെ അവസാന സ്പെല്ലാണ്. ഇത് ചൂണ്ടിയാണ് ഇർഫാൻ പഠാന്റെ പ്രശംസ.
ബ്രേക്ക്ത്രൂ ആപ്പ് പോലെയാണ് പഠാൻ. നിങ്ങൾക്ക് വിക്കറ്റ് വേണ്ടപ്പോൾ ആപ്പ് തുറക്കുക. അപ്പോൾ വിക്കറ്റ് ലഭിച്ചില്ലെങ്കിൽ റൺസ് കൊടുക്കാതെ പിശുക്കിയിരിക്കും, ഇർഫാൻ പഠാൻ പറഞ്ഞു. ഇന്ന് നമ്മൾ കണ്ടത് അതാണ്. തന്റെ ആദ്യ ഐപിഎൽ മുതൽ ബൂമ്ര ചെയ്തുകൊണ്ടിരിക്കുന്നത് അതാണെന്നും പഠാൻ പറഞ്ഞു.
തന്റെ ആയുധ ശേഖരത്തിൽ വേണ്ട വെടിമരുന്നുകളും ക്ലാസുമുണ്ട് ബൂമ്രയ്ക്ക്. തന്റെ വ്യത്യസ്ത ബൗളിങ് ആക്ഷനും ബാറ്റ്സ്മാന് കാര്യങ്ങൾ ദുഷ്കരമാക്കുന്നു. ലെങ്തിലും ലൈനിലുമുള്ള നിയന്ത്രണം അതിശയിപ്പിക്കുന്നു. ബൂമ്ര ചെയ്യുന്നത് പോലെ എല്ലാ ബൗളർമാർക്കും ചെയ്യാൻ സാധിക്കില്ലെന്നും ഇർഫാൻ പഠാൻ പറഞ്ഞു.
ആറ് കളിൽ നിന്ന് 5 വിക്കറ്റാണ് ബൂമ്ര ഇതുവരെ വീഴ്ത്തിയത്. രാജസ്ഥാനെതിരാ ജയത്തോടെ മുംബൈ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് എത്തി. രാജസ്ഥാൻ ഉയർത്തിയ 172 റൺസ് 18.3 ഓവറിൽ ഡികോക്കിന്റെ 70 റൺസ് മികവിൽ മുംബൈ അനായാസം മറികന്നു. മെയ് ഒന്നിന് ചെന്നൈയാണ് മുംബൈയുടെ അടുത്ത എതിരാളികൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ