അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെ. മുംബൈ ഇന്ത്യൻസിന് എതിരെ 9 വിക്കറ്റിന്റെ ജയം നേടിയത് പഞ്ചാബിന്റെ ആത്മവിശ്വാസം കൂട്ടുന്നു. എന്നാൽ കരുത്തരായ ബാംഗ്ലൂരിനെ പിടിച്ചുകെട്ടി വിജയ തുടർച്ച സൃഷ്ടിക്കുക പഞ്ചാബിന് വെല്ലുവിളിയാണ്.
മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ് പഞ്ചാബിന്റെ പ്രധാന പ്രശ്നം. കഴിഞ്ഞ സീസണിൽ മികവ് കാണിച്ച നിക്കോളാസ് പൂരൻ ഇത്തവണ മങ്ങി നിൽക്കുന്നതാണ് പഞ്ചാബിനെ പ്രധാനമായും വലക്കുന്നത്. അഞ്ച് ഇന്നിങ്സിൽ നിന്ന് 28 റൺസ് മാത്രമാണ് പൂരൻ നേടിയത്. ദീപക് ഹൂഡ, ഷാരൂഖ് ഖാൻ എന്നിവരുടെ പ്രകടനം പഞ്ചാബിന് ആശ്വാസം നൽകുന്നതാണ്.
ആറ് കളിയിൽ ഒരു തോൽവി മാത്രമായി തേരോട്ടം തുടരുകയാണ് ബാംഗ്ലൂർ. ദേവ്ദത്ത് പടിക്കൽ, കോഹ് ലി, മാക്സ് വെൽ, ഡിവില്ലിയേഴ്സ് എന്നിവരുടെ ഫോം പോസിറ്റീവ് ക്രിക്കറ്റിലേക്ക് ബാംഗ്ലൂരിനെ എത്തിക്കുന്നു. വിക്കറ്റ് വേട്ടയിൽ മുൻപിൽ നിൽക്കുന്ന ഹർഷൽ പട്ടേലാണ് ബൗളിങ്ങിൽ ബാംഗ്ലൂരിനെ തുണക്കുന്നത്.
നാല് തോൽവിയും രണ്ട് ജയവുമായി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് പഞ്ചാബ്. അഹമ്മദാബാദിൽ നടന്ന കഴിഞ്ഞ 8 ടി20കളിൽ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് ജയം പിടിച്ചത്. അതിനാൽ ഇന്ന് ടോസ് നേടുന്ന ടീം ഫീൽഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ