ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം പിടിച്ച് മാഞ്ചസ്റ്റർ സിറ്റി. ആകെ ഒൻപത് ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ലെയ്സ്റ്റർ സിറ്റിയെ 6-3ന് തകർത്തു. സിറ്റിക്കായി റഹിം സ്റ്റെർലിങ് ഇരട്ട ഗോളുകൾ നേടി.
ആദ്യ 25 മിനിറ്റിനുള്ളിൽ തന്നെ നാല് ഗോളുകൾക്ക് മുന്നിലെത്തിയ സിറ്റിക്കെതിരേ ലെയ്സ്റ്റർ മൂന്ന് ഗോളടിച്ച് ശക്തമായി തിരിച്ചെത്തി. പിന്നീട് മാഞ്ചസ്റ്റർ സിറ്റി രണ്ട് ഗോളുകൾ കൂടി വലയിലാക്കി വിജയം ഉറപ്പിക്കുകയായിരുന്നു.
അഞ്ചാം മിനിറ്റിൽ കെവിൻ ഡിബ്രുയ്‌നാണ് സിറ്റിയുടെ ഗോളടി തുടങ്ങിവെച്ചത്. 14ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റിയാദ് മഹ്‌രെസ് അവരുടെ ലീഡുയർത്തി. 21ാം മിനിറ്റിൽ ഗുണ്ടോഗനും 25ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ റഹീം സ്റ്റെർലിങ്ങും സ്‌കോർ ചെയ്തതോടെ സിറ്റി നാല് ഗോളിന് മുന്നിലെത്തി.
എന്നാൽ ആദ്യ പകുതിയിൽ തുടർന്നുള്ള സമയം പിടിച്ചുനിന്ന ലെയ്സ്റ്റർ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. 55ാം മിനിറ്റിൽ മാഡിസന്റെ ഗോളിൽ തുടക്കമിട്ട അവർ 59ാം മിനിറ്റിൽ ലൂക്ക്മാനിലൂടെയും 65ാം മിനിറ്റിൽ ഇഹെനാചോയിലൂടെയും സ്‌കോർ ചെയ്തു.
എന്നാൽ വീണ്ടും ഗോൾ നേടാൻ ലെയ്സ്റ്റർ ശ്രമം നടത്തുന്നതിനിടെ 69ാം മിനിറ്റിൽ ഐമെറിക് ലപോർട്ടെയിലൂടെ സിറ്റി വീണ്ടും സ്‌കോർ ചെയ്തു. പിന്നാലെ 87ാം മിനിറ്റിൽ സ്റ്റെർലിങ് രണ്ടാം ഗോളും കണ്ടെത്തിയതോടെ സിറ്റി മത്സരം സ്വന്തമാക്കി. ലീഗിൽ 19 മത്സരങ്ങളിൽ നിന്ന് 47 പോയന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ