നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന താരങ്ങൾ ആരെല്ലാമെന്ന് പ്രീതി സിന്റ; ഇപ്പോഴും നിങ്ങൾക്ക് എന്നെ തെരഞ്ഞെടുക്കാമെന്ന് ശ്രീശാന്ത്, വൈറൽ കമന്റ് 

14–ാം സീസണിനു മുന്നോടിയായുള്ള ഐപിഎൽ താരലേലം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലായി മലയാളി ക്രിക്കറ്റ് താരം എസ്  ശ്രീശാന്തിന്റെ കമന്റ്
പ്രീതി സിന്റ, എസ് ശ്രീശാന്ത്
പ്രീതി സിന്റ, എസ് ശ്രീശാന്ത്

കൊച്ചി: 14–ാം സീസണിനു മുന്നോടിയായുള്ള ഐപിഎൽ താരലേലം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലായി മലയാളി ക്രിക്കറ്റ് താരം എസ്  ശ്രീശാന്തിന്റെ കമന്റ്. ഐപിഎൽ ടീമായ പഞ്ചാബ് കിങ്സിന്റെ ഉടമയും നടിയുമായ പ്രീതി സിന്റയുടെ പോസ്റ്റിനു താഴെ ശ്രീശാന്ത് കുറിച്ച കമന്റാണ് വൈറലായത്. നീണ്ട ഇടവേളയ്ക്ക് ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശ്രീശാന്ത്, ഇത്തവണ താരലേലത്തിലൂടെ ഐപിഎലിലേക്കും തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, താരലേലത്തിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിക്കാനാകാതെ പോയത് ശ്രീശാന്തിന് തിരിച്ചടിയായി. 

ഐപിഎൽ താരലേലത്തിനുള്ള പട്ടികയിൽനിന്ന് പുറത്തായെങ്കിലും തോറ്റു പിൻമാറില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പ്രീതി സിന്റയുടെ പോസ്റ്റിന് താഴെ  ഐപിഎലിൽ കളിക്കാനുള്ള താൽപര്യം പകുതി കാര്യമായും പകുതി തമാശയായും കമന്റിലൂടെ പ്രകടിപ്പിച്ചത്. 

ചെന്നൈയിൽ ഫെബ്രുവരി 18ന് നടന്ന താരലേലത്തിന് മുന്നോടിയായി പ്രീതി സിന്റ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് തുടക്കം. ‘ഐപിഎൽ താരലേലത്തിനായി ചെന്നൈയിലെത്തി. ഈ വർഷം പഞ്ചാബ് കിങ്സിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന താരങ്ങൾ ആരെല്ലാമെന്ന് അറിയാൻ കൗതുകമുണ്ട്. നിങ്ങളുടെ ആഗ്രഹം തുറന്നു പറയൂ. ഞാൻ കേൾക്കാം’ – വിമാനത്താവളത്തിൽനിന്നുള്ള ചിത്രം സഹിതം പ്രീതി സിന്റ കുറിച്ച വരികളാണിവ.

ഈ പോസ്റ്റിനു താഴെയാണ് ശ്രീശാന്തിന്റെ പ്രതികരണമെത്തിയത്. ഒന്നല്ല, ഒരു കൂട്ടം കമന്റുകളുമായാണ് താരം പ്രീതി സിന്റയുടെ പോസ്റ്റിനോട് പ്രതികരിച്ചത്. ഇത്തവണ പഞ്ചാബ് കിങ്സ് ജഴ്സിയിൽ കാണാൻ താൽപര്യമുള്ള താരങ്ങൾ ആരെല്ലാമെന്ന ചോദ്യത്തിന്, ‘ശ്രീശാന്ത്’ എന്നാണ് താരം കമന്റിട്ടത്. പിന്നാലെ മറ്റൊരു കമന്റുമിട്ടു.‘താരലേലത്തിനുള്ള പട്ടികയിൽ ഞാനില്ല. എങ്കിലും നിങ്ങൾക്ക് എന്നെ തിരഞ്ഞെടുക്കാം.’ – ശ്രീശാന്തിന്റെ മറ്റൊരു കമന്റ് ഇങ്ങനെ. ശ്രീശാന്ത് തന്റെ ഐപിഎൽ കരിയറിന് തുടക്കം കുറിച്ചത് ഇപ്പോൾ പഞ്ചാബ് കിങ്സ് എന്ന് പേരുമാറ്റിയ കിങ്സ് ഇലവൻ പഞ്ചാബിന് ഒപ്പമാണെന്നതും ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com