ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് ശര്‍മയ്ക്ക് മുന്നേറ്റം. കരിയര്‍ ബെസ്റ്റായ എട്ടാം റാങ്കിലേക്കാണ് രോഹിത് എത്തിയത്. ആറ് സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറിയാണ് രോഹിത് എട്ടാം റാങ്കിലേക്ക് എത്തിയത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ സ്പിന്നിന് എതിരെ രോഹിത് പുറത്തെടുത്ത മികവാണ് റാങ്കിങ്ങിലെ മുന്നേറ്റത്തിന് തുണച്ചത്. രണ്ടാം ടെസ്റ്റില്‍ മറ്റ് ബാറ്റ്‌സ്മാന്മാര്‍ പതറിയ ഇടത്ത് രോഹിത് 161 റണ്‍സോടെ അനായാസം ബാറ്റേന്തിയിരുന്നു.
റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് വിരാട് കോഹ് ലി. ചേതേശ്വര്‍ പൂജാര രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി 10ാം റാങ്കിലേക്ക് വീണു. വില്യംസണ്‍ ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്, സ്മിത്ത് രണ്ടാമതും, ലാബുഷെയ്ന്‍ മൂന്നാമതും, ജോ റൂട്ട് നാലാം സ്ഥാനത്തും തുടരുകയാണ്.
ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ അശ്വിൻ മൂന്നാം സ്ഥാനത്തേക്കും കയറി. നാല് സ്ഥാനങ്ങള്‍ മുന്‍പോട്ട് കയറിയാണ് അശ്വിന്‍ മൂന്നാം സ്ഥാനം പിടിച്ചത്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ 10 പേരിലുള്ള ഒരേയൊരു സ്പിന്നര്‍ അശ്വിനാണ്.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റില്‍ നിന്ന് 13 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അശ്വിന്‍ ഇതിനോടകം തന്നെ 24 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. പാറ്റ് കമിന്‍സ് ആണ് ബൗളര്‍മാരില്‍ ഒന്നാമത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ