''മുന്നേറാനുള്ള കഴിവുണ്ട്, പക്ഷേ ടെസ്റ്റില്‍...''നടരാജനെ കുറിച്ച് ഡേവിഡ് വാര്‍ണര്‍ 

ടെസ്റ്റില്‍ മികവ് കാണിക്കാന്‍ ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ നടരാജന് സാധിക്കുമോ എന്നതില്‍ ഉറപ്പില്ലെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍
ടി നടരാജന്‍, കെ എല്‍ രാഹുല്‍/ഫോട്ടോ: എപി
ടി നടരാജന്‍, കെ എല്‍ രാഹുല്‍/ഫോട്ടോ: എപി

മെല്‍ബണ്‍: മുന്നേറാനുള്ള മികവുണ്ട്, എന്നാല്‍ ടെസ്റ്റില്‍ മികവ് കാണിക്കാന്‍ ഇന്ത്യന്‍ ഇടംകയ്യന്‍ പേസര്‍ നടരാജന് സാധിക്കുമോ എന്നതില്‍ ഉറപ്പില്ലെന്ന് ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ് ടീമില്‍ നടരാജന് ഇടം ലഭിച്ചത് വളരെ അധികം സന്തോഷിപ്പിക്കുന്നതായും വാര്‍ണര്‍ പറഞ്ഞു. 

ടി20യിലെ മികവ് ടെസ്റ്റിലേക്കും കൊണ്ടുവരാന്‍ നടരാജന് സാധിക്കുമോ എന്നതില്‍ എനിക്ക് ഉറപ്പില്ല. രഞ്ജി ട്രോഫിയിലെ നടരാജന്റെ സ്റ്റാറ്റ്‌സ് നിങ്ങള്‍ക്കായിരിക്കും അറിയുക. ലൈനിലും ലെങ്ത്തിലും പന്തെറിയാന്‍ നടരാജന് കഴിയും. പക്ഷേ, ടെസ്റ്റില്‍ തുടരെ തുടരെ വരുന്ന ഓവറുകളില്‍ ഒരേ ഏരിയയില്‍ നടരാജന് സാധിക്കുമോ? എനിക്ക് 100 ശതമാനം ഉറപ്പില്ലെന്നും വാര്‍ണര്‍ പറഞ്ഞു. 

''സിറാജിനെ കുറിച്ച് എനിക്ക് കുറച്ച് അറിയാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെ റെഡ് ബോളില്‍ സിറാജ് കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സിറാജിന്റെ അരങ്ങേറ്റം പോലെ, എനിക്ക് പ്രതീക്ഷയുണ്ട്, പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമ്പോള്‍ നടരാജനും മികവ് കാണിക്കുമെന്ന്.'' 

''നടരാജന് വലിയ അംഗീകാരമാണ് ഇത്. കുഞ്ഞിന്റെ ജനന സമയത്ത് ഒപ്പം നില്‍ക്കാനായില്ല. നെറ്റ്ബൗളറായാണ് ഓസ്‌ട്രേലിയയിലേക്ക് വന്നത്. അവിടെ നിന്ന് ടീമിനുള്ളില്‍ ഇടം നേടുക എന്ന് പറഞ്ഞാല്‍ അത് വലിയ അംഗീകാരമാണ്. അതിന് നടരാജന് അഭിനന്ദനങ്ങള്‍.''

വളരെ മികച്ച ബൗളറാണ് നടരാജന്‍. ഹൈദരാബാദില്‍ നടരാജന്റെ ക്യാപ്റ്റനായിരുന്നു. അവന്റെ മികവ് അവിടെ കണ്ടതാണ്. ഇങ്ങനെ ഒരു അവസരം നേടിയെടുത്തതിന് നടരാജന് എല്ലാ ആശംസയും. കംഫേര്‍ട്ടബിള്‍ ആയിരിക്കും നടരാജന്‍, എന്താണ് ചെയ്യേണ്ടത് എന്നതിലും അവന് വ്യക്തത ഉണ്ടായിരിക്കുമെന്ന് വാര്‍ണര്‍ പറഞ്ഞു. 

രണ്ടാം ടെസ്റ്റിന് ഇടയില്‍ പരിക്കേറ്റ ഉമേഷ് യാദവിന് പകരമാണ് ടി നടരാജനെ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ത്തത്. വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ നെറ്റ് ബൗളറായാണ് നടരാജന്‍ ഓസ്‌ട്രേലിയയിലേക്ക് എത്തിയത്. മൂന്നാം ഏകദിനം കളിച്ച് ഏകദിനത്തിലും, ടി20യിലും ഓസ്‌ട്രേലിയയില്‍ വെച്ച് നടരാജന്‍ അരങ്ങേറ്റം കുറിച്ചു. അവസാന രണ്ട് ടെസ്റ്റില്‍ നടരാജനെ തേടി അവസരം എത്തിയേക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com