'ടീം രഹസ്യങ്ങള്‍ തേടി ഒരു നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ചു'- ഐപിഎല്‍ 13ാം സീസണിലും വാതുവയ്പ് വിവാദം

'ടീം രഹസ്യങ്ങള്‍ തേടി ഒരു നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ചു'- ഐപിഎല്‍ 13ാം സീസണിലും വാതുവയ്പ്പ് വിവാദം
ഫയൽ
ഫയൽ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13ാം സീസണുമായി ബന്ധപ്പെട്ടും വാതുവയ്പ്പ് വിവാദം. ടീമുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള നഴ്‌സ്, ഒരു ഇന്ത്യന്‍ താരത്തെ ബന്ധപ്പെട്ടതായി വെളിപ്പെടുത്തല്‍. ദക്ഷിണ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ഡോക്ടറാണെന്ന വ്യാജേനയാണ് ഈ നഴ്‌സ് വാതുവയ്പ്പിന് സഹായം തേടി താരത്തെ സമീപിച്ചത്. യുഎഇയില്‍ നടന്ന ഐപിഎലിനിടെ, സെപ്റ്റംബര്‍ 30നാണ് നഴ്‌സ് താരത്തെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഏതാനും വര്‍ഷം മുന്‍പ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഈ താരം വിവരം ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചു. ടീമുമായി ബന്ധപ്പെട്ട ചില രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് സമൂഹമാധ്യത്തിലൂടെ ഈ നഴ്‌സ്, താരത്തോട് ആരാഞ്ഞത്. 

ഈ നഴ്‌സും ക്രിക്കറ്റ് താരവും തമ്മില്‍ ഏതാണ്ട് മൂന്നു വര്‍ഷത്തെ പരിചയമുണ്ടെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താരത്തിന്റെ ആരാധികയാണെന്ന് പറഞ്ഞ് പരിചയപ്പെട്ട നഴ്‌സ്, ദക്ഷിണ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഇവരുമായി ഇന്ത്യന്‍ താരം സമൂഹ മാധ്യമത്തിലൂടെ സ്ഥിരമായി സന്ദേശങ്ങള്‍ കൈമാറിയിരുന്നു. 

ടീമിന്റെ രഹസ്യങ്ങള്‍ തേടി ഡല്‍ഹിയില്‍ നിന്നുള്ള നഴ്‌സ് ഇന്ത്യന്‍ താരത്തെ സമീപിച്ച വാര്‍ത്ത ബിസിസിഐ അഴിമതി വിരുദ്ധ ഏജന്‍സി തലവന്‍ അജിത് സിങ് സ്ഥിരീകരിച്ചു. അതേസമയം, ഈ സംഭവം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഈ സംഭവം ഇന്ത്യന്‍ താരം ഐപിഎലിനിടെ തന്നെ തങ്ങളെ അറിയിച്ചിരുന്നു. അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ടീമിന്റെ രഹസ്യം തേടി താരത്തെ സമീപിച്ച വ്യക്തി സത്യത്തില്‍ പ്രഫഷനല്‍ വാതുവയ്പ്പുമായി ബന്ധമില്ലാത്തയാളെന്നും അജിത് സിങ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com