സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ സമനില ഇന്ത്യയെ സംബന്ധിച്ച് വിജയത്തേക്കാള്‍ മധുരമുള്ളത്. അത്രയും പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടിയാണ് ഇന്ത്യ ഓസീസിന്റെ വിജയ സാധ്യതകളെ തല്ലിക്കെടുത്തിയത്.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നീ മുന്‍നിര താരങ്ങള്‍ ടീമിലുണ്ടായിരുന്നില്ല. ടോസിന് ഇറങ്ങിയപ്പോള്‍ അവിടെയും തിരിച്ചടി നേരിട്ടു. ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ആദ്യം ബൗള്‍ ചെയ്യേണ്ടി വന്നു.
ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന് മുന്നില്‍ വലിയ ലീഡും ഇന്ത്യക്ക് വഴങ്ങേണ്ടി വന്നു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 338 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യക്ക് 244 റണ്‍സെടുക്കാനെ സാധിച്ചുള്ളു. രണ്ടാം ഇന്നിങ്തില്‍ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത് ഇന്ത്യക്ക് മുന്നില്‍ 407 റണ്‍സ് വിജയ ലക്ഷ്യം വച്ചു.
മത്സരത്തിനിടെ റിഷഭ് പന്തിനും രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റതും ഇന്ത്യക്ക് തിരിച്ചടിയായി. പരിക്കിന്റെ ലക്ഷണങ്ങളുമായാണ് ഹനുമ വിഹാരി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് വീശിയത്. എന്നിട്ടും വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യയെ സമനിലയില്‍ എത്തിക്കുന്നതില്‍ താരം അശ്വിനൊപ്പം നിര്‍ണായക പങ്ക് വഹിച്ചു.
അര്‍ധ സെഞ്ച്വറി നേടിയ റിഷഭ് പന്ത്, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിങ് ഇന്ത്യക്ക് തുണയായി. അഞ്ചാം ദിനത്തില്‍ കടന്നാക്രമിച്ച് കളിച്ച പന്തിന്റെ ബാറ്റിങാണ് ഓസീസിന്റെ വിജയ പ്രതീക്ഷയുടെ കടയ്ക്കല്‍ കത്തി വച്ചത്. ആ ഇന്നിങ്‌സാണ് കളിയുടെ ഗതി നിര്‍ണയിച്ചത് എന്നും പറയാം. 97 റണ്‍സെടുത്ത പന്തിന് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്.
ഇന്ത്യ പൊരുതി നേടിയ സമനിലയെ ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം കൈയടികളോടെയാണ് സ്വീകരിച്ചത്. ഐസിസി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, കെ ശ്രീകാന്ത്, ടോം മൂഡി, വീരേന്ദര്‍ സെവാഗ് തുടങ്ങി നിരവധി പേര്‍ അഭിനന്ദനവുമായി രംഗത്തെത്തി. അവിസ്മരണീയ പോരാട്ടം, അഭിമാനകരമായ ചെറുത്തു നില്‍പ്പ് തുടങ്ങി നിരവധി വിശേഷണങ്ങളാണ് മുന്‍ താരങ്ങള്‍ സമനില നേട്ടത്തിന് നല്‍കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ