ലാഹോർ: യുവ താരങ്ങളിൽ ശ്രദ്ധേയനും പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ബാബർ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസ്. ലാഹോർ സ്വദേശിനിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് ബാബറിനെതിരെ കേസെടുത്തിരിക്കുന്നത്.
സെഷൻസ് കോടതിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഉത്തരവിട്ടത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തു എന്നു കാട്ടിയാണ് യുവതി പരാതി നൽകിയത്. പലയിടങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചു എന്നും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും ആരോപിച്ചിരുന്നു. തെളിവിനായി മെഡിക്കൽ രേഖകളും ഇവർ ഹാജരാക്കിയിരുന്നു.
ഹർജിയിൽ ഇരു കൂട്ടരുടെയും വാദം കേട്ട സെഷൻസ് ജഡ്ജ് നൗമാൻ മുഹമ്മദ് നയീം ക്രിക്കറ്റ് താരത്തിനെതിരെ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു. നസീർബാദ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കാണ് നിർദേശം. ബാബറിനെതിരായ ആരോപണങ്ങൾ അസ്വസ്ഥതയുളവാക്കുന്നതാണെന്നും വിശദമായ അന്വേഷണം വേണ്ടതാണെന്നും ജഡ്ജി നിരീക്ഷിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ