അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍; തിളങ്ങി നടരാജനും വാഷിങ്ടന്‍ സുന്ദറും; ഓസ്‌ട്രേലിയ 369ന് പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍; തിളങ്ങി നടരാജനും വാഷിങ്ടന്‍ സുന്ദറും; ഓസ്‌ട്രേലിയ 369ന് പുറത്ത്
വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൻ സുന്ദറിനെ ടീം അം​ഗങ്ങൾ അഭിനന്ദിക്കുന്നു/ ട്വിറ്റർ
വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൻ സുന്ദറിനെ ടീം അം​ഗങ്ങൾ അഭിനന്ദിക്കുന്നു/ ട്വിറ്റർ

ബ്രിസ്ബെയ്ന്‍: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 369 റണ്‍സിന് പുറത്ത്. ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച സ്പിന്നര്‍ വാഷിങ്ടന്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശാര്‍ദുല്‍ ഠാക്കൂറിനും മൂന്ന് വിക്കറ്റുകള്‍ സ്വന്തമായി. ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് സിറാജ് നേടി.  

ഒന്നാം ദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സില്‍ കളി അവസാനിപ്പിച്ച ഓസ്‌ട്രേലിയക്കായി ടിം പെയ്നും കാമറൂണ്‍ ഗ്രീനും ചേര്‍ന്നാണ് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. പെയ്ന്‍ 50 റണ്‍സും ഗ്രീന്‍ 47 റണ്‍സുമെടുത്ത് പുറത്തായി. ഗ്രീനിന്റെ വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ വീഴ്ത്തിയപ്പോള്‍ പെയ്നിനെ ശാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കി. 

പിന്നാലെ ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സിനെ പെട്ടന്നു തന്നെ ശാര്‍ദുല്‍ പുറത്താക്കിയെങ്കിലും അതിനുശേഷം ഒത്തുച്ചേര്‍ന്ന സ്റ്റാര്‍ക്കും നഥാന്‍ ലിയോണും ചേര്‍ന്ന് സ്‌കോര്‍ 350 കടത്തി. 24 റണ്‍സെടുത്ത ലിയോണിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കിയതോടെ ഓസീസിന് 9 വിക്കറ്റ് നഷ്ടമായി. പിന്നീട് മിച്ചല്‍ സ്റ്റാര്‍ക്ക് (പുറത്താകാതെ 20), ജോഷ് ഹെയ്‌സല്‍വുഡ് (11) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 369ല്‍ എത്തിക്കുകയായിരുന്നു. ഹെയ്‌സല്‍വുഡിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് നടരാജനാണ് ഓസീസ് ഇന്നിങ്‌സിന് തിരശ്ശീലയിട്ടത്.  

മാര്‍നെസ് ലബുഷെയ്ന്‍ (108) നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് 17 റണ്‍സെടുക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടപ്പെട്ടു. ഒരു റണ്‍ മാത്രമെടുത്ത ഡേവിഡ് വാര്‍ണറെ ആദ്യ ഓവറില്‍ തന്നെ സിറാജും അഞ്ച് റണ്ണെടുത്ത മാര്‍ക്കസ് ഹാരിസിനെ ശാര്‍ദുല്‍ താക്കൂര്‍ മടക്കിയത്. ആദ്യ ഓവറിന്റെ അവസാന പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത് ശര്‍മ പിടികൂടുകയായിരുന്നു. 23 പന്തില്‍ നിന്ന് അഞ്ചു റണ്ണെടുത്ത ഹാരിസിനെ ഒന്‍പതാം ഓവറിന്റെ ആദ്യ പന്തില്‍ വാഷിങ്ടണ്‍ സുന്ദറാണ് ക്യാച്ചെടുത്തത്.

എന്നാല്‍, ഒന്‍പതാം ഓവര്‍ മുതല്‍ കൂട്ടുചേര്‍ന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലബുഷെയ്നും മൂന്നാം ടെസ്റ്റിന്റെ മാതൃകയില്‍ ഓസീസിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

എന്നാല്‍ സ്‌കോര്‍ 87-ല്‍ നില്‍ക്കെ 36 റണ്‍സെടുത്ത സ്മിത്തിനെ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. ഇതോടെ ഓസിസ് വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ മറുവശത്ത് നന്നായി ബാറ്റ് ചെയ്ത ലബുഷെയ്ന്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.

സ്മിത്തിനു ശേഷം ക്രീസിലെത്തിയ മാത്യു വെയ്ഡിനെ കൂട്ടുപിടിച്ച് ലബുഷെയ്ന്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒരു ഘട്ടത്തില്‍ 87ന് മൂന്ന് എന്ന നിലയില്‍ നിന്നുമാണ് വെയ്ഡും ലബുഷെയ്നും ചേര്‍ന്ന് ഓസീസിനെ രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. ലബുഷെയ്നിനെ പുറത്താക്കാനുള്ള അവസരം നേരത്തേ ലഭിച്ചിരുന്നെങ്കിലും നായകന്‍ അജിന്‍ക്യ രഹാനെ ക്യാച്ച് കൈവിട്ടതോടെ താരത്തിന് വീണ്ടും ജീവന്‍ ലഭിച്ചു. ആ ക്യാച്ചിന് വലിയ വിലയാണ് ഇന്ത്യ നല്‍കിയത്. പിന്നാലെ ലബുഷെയ്ന്‍ സെഞ്ച്വറിയും നേടി. താരത്തിന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്നലെ പിറന്നത്. 195 പന്തുകളില്‍ നിന്നാണ് താരം ശതകം നേടിയത്. ഒന്‍പത് ബൗണ്ടറികള്‍ ലബുഷെയ്നിന്റെ ബാറ്റില്‍ നിന്നു പിറന്നു.

എന്നാല്‍ ലബുഷെയ്ന്‍ സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ മാത്യു വെയ്ഡിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്ത് നടരാജന്‍ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയേകി. പന്ത് ഉയര്‍ത്തിയടിക്കാനുള്ള വെയ്ഡിന്റെ ശ്രമം പാളി. പന്ത് ഉയര്‍ന്നുപൊങ്ങി നേരെ ശാര്‍ദുല്‍ ഠാക്കൂറിന്റെ കൈകളിലെത്തി. നടരാജന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. ഇതോടെ ഓസീസ് 200 ന് നാല് എന്ന നിലയിലെത്തി.

തൊട്ടുപിന്നാലെ തകര്‍പ്പന്‍ കളി പുറത്തെടുത്ത ലബുഷെയ്നിനെ മടക്കി നടരാജന്‍ ഓസീസിന് ഇരട്ട പ്രഹരം സമ്മാനിച്ചു. ലബുഷെയ്നും വെയ്ഡിനെപ്പോലെ ആക്രമിച്ച് കളിക്കാന്‍ നോക്കിയപ്പോഴാണ് പുറത്തായത്. ബാറ്റിന്റെ മുകള്‍ഭാഗത്ത് കൊണ്ട പന്ത് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് അത് അനായാസം കൈപ്പിടിയിലൊതുക്കി. 204 പന്തുകളില്‍ നിന്നും 108 റണ്‍സെടുത്ത താരം പുറത്തായതോടെ ഓസിസ് വീണ്ടും പ്രതിരോധത്തിലായി. പിന്നാലെ ഒത്തുചേര്‍ന്ന നായകന്‍ ടിം പെയ്നും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ഓസിസ് സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com